
കുമ്പള (കാസർകോട്): കാസർകോട് എം.പി രാജ്‌മോഹൻ ഉണ്ണിത്താൻ്റെ വാഹനം ഡി.വൈ.എഫ്.ഐ പ്രവർത്തകർ തടഞ്ഞു. വഖഫ് ഭൂമി തട്ടിയ സംഭവത്തിൽ പ്രതിഷേധിച്ചാണ് ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ കരിങ്കൊടി പ്രയോഗം. വാഹനം തടഞ്ഞ് മുദ്രാവാക്യം വിളിച്ചത് മഞ്ചേശ്വരം എം.എൽ.എ രാജിവെക്കുക എന്നാണ്. ഇതോടെ വാഹനം തടഞ്ഞവർക്ക് അമളിപറ്റിയതായി മനസ്സിലായി. ഇത് പാർട്ടി നേതൃത്വത്തിന് നാണക്കേടുണ്ടാക്കിയിരിക്കുകയാണ്.
സംഭവത്തിൽ എം.പി യുടെ പ്രതികരണം പുറത്ത് വന്നു. സമൂഹ മാധ്യമത്തിലൂടെയാണ് എം.പി ശബ്ദ സന്ദേശം നൽകിയത്. എം.പി യെയും എം.എൽ.എ യും തിരിച്ചറിയാത്തവിധം ഡി.വൈ.എഫ്.ഐ പ്രവർത്തകർക്ക് അക്ഷരജ്ഞാനം ഇല്ലാതായി എന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു. തൻ്റെ കാറിന് മുന്നിൽ വെണ്ടക്കാക്ഷരത്തിൽ ഇംഗ്ലീഷിൽ MP എന്ന് എഴുതിവെച്ചിട്ടുണ്ട്. വാഹനത്തിൻ്റെ മുൻ സീറ്റിൽ ഞാൻ ഇരിന്നിട്ടുമുണ്ട്. എന്നിട്ടും അവർ തിരിച്ചറിഞ്ഞില്ല എന്നതിലാണ് അത്ഭുതം. വഖഫ് ഭൂമി വിവാദത്തിലാണ് അവരുടെ പ്രതിഷേധം. പ്രതിഷേധത്തിന് നേതൃത്വം നൽകിയവരിൽ ഒരു അഡ്വക്കേറ്റും ഉണ്ടെന്നാണ് അറിയാനായത്. അദ്ദേഹത്തിൻ്റെ അറിവിനെ ചോദ്യം ചെയ്യേണ്ടതുണ്ട്. യോഗ്യത പരിശോധിക്കണമെന്നും എം.പി പറഞ്ഞു.
