
മുത്തച്ഛന്‍ വാങ്ങിവെച്ച മദ്യം ശീതളപാനീയമെന്നുകരുതി കുടിച്ച അഞ്ച് വയസ്സുകാരൻ മരിച്ചു.കൊച്ചുമകന്‍ ഗുരുതരാവസ്ഥയിലാണെന്നറിഞ്ഞതിന് പിന്നാലെ ഹൃദയാഘാതത്തെത്തുടര്‍ന്ന് മുത്തച്ഛനും മരിച്ചു. വെല്ലൂര്‍ തിരുവലം അണ്ണാനഗര്‍ സ്വദേശി ചിന്നസാമിയും (62) മകളുടെ മകന്‍ രുദ്രേഷുമാണ് മരിച്ചത്.

വൈകീട്ട് മദ്യപിക്കുന്ന പതിവുള്ള ആളാണ് കൂലിപ്പണിക്കാരനായ ചിന്നസാമി. പതിവുപേലെ മദ്യപിച്ചശേഷം ചിന്നസാമി അടുത്ത മുറിയിലിരുന്ന് ടി. വി കണ്ടു. ഈസമയത്താണ് ശീതളപാനീയമാണെന്നുകരുതി കുട്ടി മദ്യമെടുത്ത് കുടിച്ചത്. കുട്ടിയുടെ മാതാപിതാക്കള്‍ വീട്ടിലില്ലായിരുന്നു.മദ്യം കഴിച്ചതോടെ കുഞ്ഞ് കുഴഞ്ഞുവീണു. കുട്ടി ശ്വാസമെടുക്കാന്‍ പ്രയാസപ്പെട്ട് ശബ്ദമുണ്ടാക്കുന്നത് കേട്ടാണ് ചിന്നസാമി എത്തിയത്.
ഇയാള്‍ ഉടന്‍തന്നെ മകളെയും നാട്ടുകാരെയും വിവരമറിയിച്ചു. ചിന്നസാമി മദ്യപിച്ചതാണ് കുഞ്ഞിൻ്റെ അവസ്ഥയ്ക്ക് കാരണമെന്ന് പ്രദേശവാസികള്‍ കുറ്റപ്പെടുത്തിയതോടെ ഹൃദ്രോഗിയായ ഇയാള്‍ കുഴഞ്ഞുവീണു. ഇരുവരെയും അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
