
മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ സ്വപ്‌ന സുരേഷിൻ്റെ വെളിപ്പെടുത്തലിന് പിന്നാലെ രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ . പി.സി ജോര്‍ജിനും സ്വപ്നയ്ക്കുമെതിരെ കേസ് എടുക്കാനുള്ള തീരുമാനം പിണറായി വിജയൻ്റെ ഭീരുത്വത്തിന് തെളിവാണ്.
മുഖ്യമന്ത്രി കിം ജോങ് ഉന്നാകാന്‍ ശ്രമിക്കരുതെന്നും ഇത് ഉത്തര കൊറിയ അല്ലെന്നും സുരേന്ദ്രന്‍ വയനാട് പറഞ്ഞു. സ്വപ്‌നയുടെ ആരോപണങ്ങള്‍ക്ക് മറുപടി പറയാതെ പൊലീസിനെ ഉപയോഗിച്ച് കള്ളക്കേസ് ഉണ്ടാക്കുകയല്ല വേണ്ടത്.

മുഖ്യമന്ത്രിക്കെതിരെ കോടതിയില്‍ രഹസ്യ മൊഴി കൊടുത്തതിൻ്റെ പേരില്‍ പൊലീസ് കേസെടുക്കുന്നത് രാജ്യത്ത് കേട്ടുകേള്‍വിയില്ലാത്തതാണ്. ജനാധിപത്യമില്ലായ്മയും നിയമവിരുദ്ധതയുമാണ് സര്‍ക്കാര്‍ പ്രകടിപ്പിക്കുന്നത്.
കെ.ടി ജലീലിൻ്റെ പരാതിയുടെ അടിസ്ഥാനത്തിലുള്ള പൊലീസ് നടപടി നിന്ദ്യമാണ്. അടിയന്തരാവസ്ഥ കാലത്ത് പോലും ഇല്ലാത്ത സാഹചര്യമാണ് കേരളത്തിലുള്ളത്. ആളുകളെ ഭീഷണിപ്പെടുത്തി വായടപ്പിക്കാമെന്ന പിണറായി വിജയൻ്റെ വ്യാമോഹം കേരളത്തില്‍ നടക്കില്ലെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
