
കണ്ണൂരിൽ ഗാർഹിക പീഡനത്തിൽ മനംനൊന്ത് യുവതി ജീവനൊടുക്കി. പയ്യന്നൂർ കോറോം സ്വദേശി സുനീഷ (26)യാണ് ഭർത്താവിന്‍റെ വീട്ടിൽ തൂങ്ങി മരിച്ചത്.ഭർത്താവ് വിജീഷിൽ നിന്നും നിരന്തരം മർദനം നേരിട്ടു എന്ന് വ്യക്തമാകുന്ന ഓഡിയോ പുറത്ത് വന്നിട്ടുണ്ട്. ഭർത്താവിന്‍റെ മാതാപിതാക്കൾ മർദ്ദിക്കാറുണ്ടായിരുന്നു എന്നും സുനീഷയുടെ ശബ്ദരേഖ പറയുന്നു.തന്നെ കൂട്ടികൊണ്ടു പോയില്ലെങ്കിൽ ജീവനോടെ ഉണ്ടാകില്ലെന്ന് യുവതി അനുജനോട് പറയുന്നതും ശബ്ദരേഖയിൽ ഉണ്ട്.

ഗാർഹിക പീഡനത്തെ സംബന്ധിച്ച് സുനീഷ ഒരാഴ്ച മുമ്പ് പയ്യന്നൂർ പോലീസിൽ പരാതി നൽകിയിരുന്നു.
ഒന്നര വർഷം മുൻപായിരുന്നു സുനിഷയുടേയും വിജീഷിന്‍റെയും വിവാഹം. പ്രണയ വിവാഹമായിരുന്നു. ഇതിന് ശേഷം മാതാപിതാക്കൾ സുനിഷയുമായി അകൽച്ചയിലായിരുന്നു. വിവാഹ ശേഷം വിജീഷും കുടുംബാംഗങ്ങളും സുനിഷയെ പീഡിപ്പിച്ചിരുന്നു. പീഡനം അസഹനീയമായതോടെ സുനിഷ അമ്മയുടെ സഹോദരിയെ വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് ബന്ധുക്കൾ നിരവധി തവണ സുനിഷയെ കാണാൻ ശ്രമിച്ചെങ്കിലും ഭർതൃവീട്ടുകാർ കാണിക്കാൻ തയ്യാറായിരുന്നില്ല. പിന്നീട് വിജീഷിന്‍റെ വീട്ടുകാർക്കെതിരെ സുനിഷയുടെ മാതാപിതാക്കൾ പോലീസിൽ പരാതി നൽകി. എന്നാൽ പോലീസ് നടപടി സ്വീകരിക്കാതെ ഇരു വീട്ടുകാരെയും വിളിച്ചുവരുത്തി അനുനയിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് സുനിഷ ആത്മഹത്യ ചെയ്തത്.
