കൊവിഡ് ചികിത്സയ്ക്കായി എത്തുന്നവരില്‍ നിന്ന് അമിത തുക ഈടാക്കരുത്; സ്വകാര്യ ആശുപത്രികള്‍ക്ക് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം

  • Post category:news
  • Reading time:1 min read
You are currently viewing കൊവിഡ് ചികിത്സയ്ക്കായി എത്തുന്നവരില്‍ നിന്ന് അമിത തുക ഈടാക്കരുത്; സ്വകാര്യ ആശുപത്രികള്‍ക്ക് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം

കൊവിഡ് ചികിത്സയ്ക്കായി എത്തുന്നവരില്‍ നിന്ന് അമിത തുക ഈടാക്കരുതെന്ന് സ്വകാര്യ ആശുപത്രികള്‍ക്ക് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം. ചികിത്സയ്ക്കായി 25 ശതമാനം കിടക്കകള്‍ മാറ്റി വയ്ക്കാനും തീരുമാനമായി.
നിലവിലുള്ള കാരുണ്യ കൊവിഡ് ചികിത്സാ കുടിശിക രണ്ടാഴ്ചയ്ക്കകം തീര്‍ക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി. പദ്ധതിയുമായി കൂടുതല്‍ ആശുപത്രികള്‍ സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, എല്ലാ ആശുപത്രിയിലും ഒരേ നിരക്കെന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിക്കരുതെന്ന് മാനേജ്‌മെന്റുകള്‍ ആവശ്യപ്പെട്ടു. കൊവിഡ് ചികിത്സയില്‍ സ്വകാര്യ ആശുപത്രികളുടെ സൗകര്യം കൂടി പരമാവധി പ്രയോജനപ്പടുത്താനാണ് സര്‍ക്കാരിന്‍റെ തീരുമാനം. ഇതിന്‍റെ ഭാഗമായിട്ടാണ് സ്വകാര്യ ആശുപത്രി മാനേജ്മന്റുകളുടെ യോഗം സര്‍ക്കാര്‍ വിളിച്ചത്. ഇന്ന് 11മണിക്കായിരുന്നു യോഗം ചേര്‍ന്നത്.

സ്വകാര്യ മേഖലയിലെ കൊവിഡ് ചികില്‍സ, കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ ചെലവില്‍ നടത്താന്‍ എത്ര ആശുപത്രികള്‍ തയാറാകുമെന്ന് യോഗത്തില്‍ തീരുമാനമാകുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. നിലവില്‍ 407 സ്വകാര്യ ആശുപത്രികള്‍ കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയുമായി സഹകരിക്കുന്നുണ്ടെങ്കിലും 137 ആശുപത്രികളാണ് കൊവിഡ് ചികില്‍സ നല്‍കി തുടങ്ങിയത്.

ജനറല്‍ വാര്‍ഡിന് 2300 രൂപ, ഐ.സി.യു ചാര്‍ജ് 6500, വെന്റിലേറ്ററോട് കൂടിയ ഐ.സി.യു ആണെങ്കില്‍ 11500 എന്നിങ്ങനെയാണ് ചാര്‍ജ് നിശ്ചയിച്ചിട്ടുള്ളത്. മികച്ച സൗകര്യങ്ങളുള്ള കൂടുതല്‍ ആശുപത്രികളെക്കൂടി പാക്കേജിന്‍റെ ഭാഗമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം.

0Shares