
കാസർകോട്: ജില്ലയില്‍ യുവ സംരംഭകര്‍ക്കാവശ്യമായ സാങ്കേതിക സാമ്പത്തിക സഹായം ഉറപ്പു വരുത്താന്‍ പുതിയ പദ്ധതിയുമായി ജില്ലാ പഞ്ചായത്ത്. കേരള സ്റ്റാര്‍ട്ട് അപ് മിഷനുമായി ചേര്‍ന്ന് ജില്ലാ പഞ്ചായത്ത് കാസര്‍കോട് ഇന്നോവേഷന്‍ ഹബ് നടപ്പാക്കും.
സംരംഭകത്വ വികസന പദ്ധതികള്‍ക്ക് ജില്ലയില്‍ സ്വീകാര്യത ഏറുകയാണ്. കഴിഞ്ഞ സാമ്പത്തിക വര്ഷം സ്റ്റാര്‍ട്ടപ് സംരംഭങ്ങള്‍ക്ക് കേരള സര്‍ക്കാര്‍ നല്‍കുന്ന ഇന്നൊവേഷന്‍ ഗ്രാന്റിന് ഇരുപതിലധികം പേരാണ് അപേക്ഷിച്ചത്. കാസര്‍കോട് സ്വദേശികളായ യുവാക്കള്‍ സ്ഥാപകരായിട്ടുള്ള കേരള സ്റ്റാര്‍ട്ടപ് മിഷൻ്റെ പിന്തുണയോട് പ്രവര്‍ത്തിക്കുന്ന ആറ് സ്റ്റാര്‍ട്ടപ്പുകള്‍ക് 60 ലക്ഷത്തോളം രൂപയുടെ ഗ്രാന്റ് ലഭിച്ചു.

കാഞ്ഞങ്ങാട് സ്വദേശി ശ്രീരാഗ് നേതൃത്വം നല്‍കുന്ന ഫാബസ് ഫ്രെയിംസ് , കാസർകോട് സ്വദേശി അഭിലാഷ് സ്ഥാപകനായ ഫൈനെക്സ്റ്റ് ഇന്നോവേഷന്‍സ് ,കലാമണ്ഡലം ശിവപ്രസാദ് നേതൃത്വം നല്‍കുന്ന നാട്യ ,ചെടേക്കാല്‍ സ്വദേശി മികദാദ് സ്ഥാപകനായ ഫോപ്‌സ് ,ഇഷാന്‍ സ്ഥാപകനായിട്ടുള്ള കഥ, തുടങ്ങിയ സ്റ്റാര്‍ട്ടപ്പുകള്‍ക്കാണ് ഈ വര്‍ഷം സര്‍ക്കാര്‍ ഗ്രാന്റ് ലഭിച്ചത്.
ഈയിടെ 50 കോടി ഇന്‍വെസ്റ്റ്‌മെന്റ് നേടിയ മൊഗ്രാല്‍ പുത്തൂര്‍ സ്വദേശി ഹിസാമുദ്ധീന്‍ സ്ഥാപകനായ 8 ലക്ഷത്തോളം ഉപയോക്താക്കളുള്ള ‘എന്‍ട്രി’ ഏഷ്യയിലെ മികച്ച 100 സ്റ്റാര്‍ട്ടപ്പുകളുടെ ലിസ്റ്റില്‍ ഫോര്‍ബ്‌സ് ഏഷ്യ ഉള്‍പ്പെടുത്തിയിട്ടുണ്ട്.നീലേശ്വരം സ്വദേശി പ്രണവ് സ്ഥാപകനായ ചാറ്റ് വൂട്ട് എന്ന സ്റ്റാര്‍ട്ടപ് 12 കോടി രൂപ ഇന്‍വെസ്റ്റ്‌മെന്റ് നേടി.ചെറുവത്തൂര്‍ സ്വദേശി ശിഹാബിൻ്റെ സ്റ്റാര്‍ട്ടപ് ഷോപ് ഡോക് മിഡില്‍ ഈസ്റ്റില്‍ ബിസിനസ് വ്യാപിപ്പിക്കുന്നതിനു 10 കോടി രൂപ ഫണ്ടിംഗ് നേടി.
ദുബായില്‍ നടന്ന ഇന്‍വെസ്റ്റര്‍സ് മീറ്റില്‍ മികദാദ് സ്ഥാപിച്ച ഫൊപ്‌സ് നേടിയത് 2 കോടിയോളം രൂപയാണ് .ലോകത്തിൻ്റെ നാനാ ഭാഗത്തും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും വിജയകരമായി സ്റ്റാര്‍ട്ടപ് സംരഭങ്ങള്‍ നടത്തുന്ന കാസര്‍കോട് സ്വദേശികള്‍ ഉണ്ട് .ഇവരുടെയെല്ലാം പിന്തുണയോടെ കാസര്‍കോടിനെ ഒരു മികച്ച സ്റ്റാര്‍ട്ടപ് ഡെസ്റ്റിനേഷന്‍ ആക്കി മാറ്റാന്‍ ജില്ലാ പഞ്ചായത്തു തയ്യാറെടുക്കുകയാണെന്ന് ജില്ല പഞ്ചായത്ത് പ്രസിഡണ്ട് പി. ബേബി ബാലകൃഷ്ണന്‍ പറഞ്ഞു.
