
കാസർകോട്: കൃഷിയും കൃഷി അനുബന്ധ മേഖലകളുമില്ലാതെ നമുക്ക് നിലനില്‍പ്പില്ല. നമ്മുടെ ജീവന്‍ നിലനിര്‍ത്തുന്നതിന് വേണ്ടി ചോര നീരാക്കി മണ്ണില്‍ അഹോരാത്രം പണിയെടുക്കുന്ന കര്‍ഷകരാണ് നാടിന്‍റെ രക്ഷകര്‍ത്താക്കളെന്നും റവന്യു മന്ത്രി ഇ. ചന്ദ്രശേഖര്‍ പറഞ്ഞു.

ജില്ലാതല കര്‍ഷക ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ചിങ്ങം ഒന്ന് കര്‍ഷക ദിനമായി ആചരിച്ച് തുടങ്ങീട്ട് 27 വര്‍ഷം പിന്നിടുകയാണ്. കൃഷിഭവനുകളുടെ രൂപീകരണം കാര്‍ഷിക മേഖലയ്ക്ക് വലിയൊരു ഉണര്‍വ്വായിരുന്നു. കാര്‍ഷിക മേഖലയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഇടപെടലുകള്‍ എടുത്തു പറയേണ്ടതാണ്.
കോവിഡ് പശ്ചാത്തലത്തിലും കാര്‍ഷിക മേഖലയ്ക്ക് പുത്തനുണര്‍വ്വേകാന്‍ സുഭിക്ഷ കേരളം പദ്ധതിയിലൂടെ സാധിച്ചുവെന്നത് അഭിമാനാര്‍ഹമായ നേട്ടമാണ്. കാര്‍ഷിക വിളകളിലേക്ക് തിരികെ മടങ്ങണമെന്ന വലിയൊരു പാഠം കോവിഡ് കാലം നമ്മെ പഠിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
