
കാസർകോട്: മാധ്യമങ്ങള്‍ തിരുത്തല്‍ ശക്തിയാകണമെന്നും സ്വതന്ത്രവും നീതിപൂര്‍വ്വമായും പ്രവര്‍ത്തിക്കണമെന്ന് ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാറിൻ്റെ രണ്ടാം വാര്‍ഷികാഘോഷത്തിൻ്റെ ഭാഗമായി കാഞ്ഞങ്ങാട് ആലാമിപ്പള്ളി ബസ്സ്സ്റ്റാന്റില്‍ സംഘടിപ്പിച്ച എൻ്റെ കേരളം പ്രദര്‍ശന വിപണന മേള 2023 നോട് അനുബന്ധിച്ച് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ഏര്‍പ്പെടുത്തിയ മാധ്യമ പുരസ്‌കാരങ്ങള്‍ വിതരണ ചടങ്ങില്‍ ഉദ്ഘാടന പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് പി.ആര്‍ ചേമ്പറില്‍ നടന്ന ചടങ്ങില്‍ അസിസ്റ്റന്റ് കളക്ടര്‍ ഡോ.മിഥുന്‍ പ്രേംരാജ് അധ്യക്ഷനായി. ജില്ലാ കളക്ടര്‍ പുരസ്‌ക്കാരങ്ങള്‍ വിതരണം ചെയ്തു.
മികച്ച പത്ര റിപ്പോര്‍ട്ടര്‍ രഹ്നാസ് മടിക്കൈ (ദേശാഭിമാനി), മികച്ച ഫോട്ടോഗ്രാഫര്‍ സുരേന്ദ്രന്‍ മടിക്കൈ (ദേശാഭിമാനി), മികച്ച ദൃശ്യമാധ്യമ റിപ്പോര്‍ട്ടര്‍ ഫൈസല്‍ബിന്‍ അഹമ്മദ് (ഏഷ്യാനെറ്റ് ന്യൂസ് കാസര്‍കോട് ), മികച്ച ക്യാമറാമാന്‍ കെ.സുനില്‍ കുമാര്‍ (എഷ്യാനെറ്റ് ന്യൂസ് കാസര്‍കോട്) എന്നിവര്‍ കളക്ടറില്‍ നിന്നും പ്രശസ്തി പത്രവും ക്യാഷ് അവാര്‍ഡും ഏറ്റുവാങ്ങി.

പ്രത്യക പരാമര്‍ശം അച്ചടി മാധ്യമം ഷരീഫ് കൂലേരി (സുപ്രഭാതം), പ്രത്യേക പരാമര്‍ശം ദൃശ്യമാധ്യമം അര്‍ജ്ജുന്‍ കല്ല്യാട് (മാതൃഭൂമി ന്യൂസ്) എന്നിവര്‍ പ്രശസ്തി പത്രം ഏറ്റുവാങ്ങി. ചടങ്ങില്‍ ജൂറി അംഗങ്ങളായിരുന്ന പ്രൊഫസര്‍ കെ.പി.ജയരാജന്‍, സിനിയര്‍ ജേണലിസ്റ്റ് സണ്ണി ജോസഫ് എന്നിവര്‍ വിധി നിര്‍ണ്ണയം സംബന്ധിച്ച് സംസാരിച്ചു.
ജി.എസ്.ടി ജോയിന്റ് കമ്മീഷണര്‍ പി.സി.ജയരാജന്‍, ഫിനാന്‍സ് ഓഫീസര്‍ എം.ശിവപ്രകാശന്‍ നായര്‍, ഡി.ഐ.സി ജനറല്‍ മാനേജര്‍ എം.സജിത്ത് കുമാര്‍, കാസര്‍കോട് പ്രസ് ക്ലബ്ബ് പ്രസിഡന്റ് മുഹമ്മദ് ഹാഷിം, കാസര്‍കോട് പ്രസ് ക്ലബ്ബ് സെക്രട്ടറി കെ.പത്മേഷ് എന്നിവര്‍ സംസാരിച്ചു. അവാര്‍ഡ് ജേതാക്കള്‍ മറുപടി പ്രസംഗം നടത്തി. ചടങ്ങില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനന്‍ സ്വാഗതവും അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എ.പി.ദില്‍ന നന്ദിയും പറഞ്ഞു.
