
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ സംവിധായകന്‍ രംഗത്തെത്തിയത് വലിയ കോളിളക്കമായിരുന്നു. ആക്രമണ ദൃശ്യങ്ങള്‍ ദിലീപ് വീട്ടില്‍ വെച്ച് കണ്ടിരുന്നതായി സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. ദൃശ്യങ്ങള്‍ ദിലീപിന് എത്തിച്ച് നല്‍കിയ ശരത് ആണെന്നും ബാലചന്ദ്ര കുമാറിൻ്റെ മൊഴിയിലുണ്ട്. ഇതിനെ തുടര്‍ന്ന് കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതിൻ്റെ വിചാരണ നടക്കുകയാണ്.
ഒരിടവേളയ്ക്ക് ശേഷം നടിയെ ആക്രമിച്ച കേസിൻ്റെ രണ്ടാം ഘട്ട സാക്ഷി വിസ്താരത്തിന് ഇപ്പോള്‍ തുടക്കം കുറിച്ചിരിക്കുന്ന വേളയില്‍ സംവിധായകന്‍ ബാലചന്ദ്രകുമാറിനെ കഴിഞ്ഞ ദിവസമായിരുന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംവിധായകന്‍ ബൈജു കൊട്ടാരക്കര ആണ് ഈ വിവരം മാധ്യമങ്ങളെ അറിയിച്ചത്. കിഡ്‌നി സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് ബാലചന്ദ്രകുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

സാക്ഷി വിസ്താരത്തിനിടെ, ‘കോടതിയില്‍ ഇരുന്നപ്പോള്‍ കാലില്‍ അസഹനീയമായ നീര് വരുന്നു. സംസാരിക്കാന്‍ പറ്റാത്ത അവസ്ഥ, മാഡം ഞാന്‍ വീണു പോകും, എന്ന് ആ ഇരുന്ന ഇരുപ്പില്‍ തന്നെ ജഡ്‌ജിനോട് പറഞ്ഞു;’ ബാലചന്ദ്രകുമാറിന് സംഭവിച്ചത് ഇതാണെന്ന് ബൈജു പറയുന്നു.
2019ല്‍ ബാലചന്ദ്രകുമാറിന് സുഖമില്ലാതെ വന്നപ്പോള്‍ ആശുപത്രിയില്‍ പരിശോധന നടത്തുകയും ക്രിയാറ്റിനിന്‍ ലെവല്‍ കൂടുതല്‍ ആകുകയുമായിരുന്നു. അന്നുമുതല്‍ കിഡ്നിയുടെ അസുഖം ഇയാള്‍ക്ക് ഉണ്ടായിരുന്നു. ഇതിനിടെയാണ് കോടതിയില്‍ വിചാരണ നടന്നത്. വിചാരണയ്ക്കിടെ ആണ് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇപ്പോള്‍ ക്രിയാറ്റിനിന്‍ ലെവല്‍ 12.8 ആയിരുന്നെന്നും ഡയാലിസിസ് നടത്തിയാണ് ജീവന്‍ നിലനിര്‍ത്തുന്നത് എന്നുമാണ് റിപ്പോര്‍ട്ടുകള്‍.
