
നെയ്യാർ പോലീസ് സ്‌റ്റേഷനിൽ പരാതി നൽകാനെത്തിയ അച്ഛനെയും മകളെയും അധിക്ഷേപിച്ച് ഇറക്കിവിട്ട ഗ്രേഡ് എ.എസ്.ഐ ഗോപകുമാറിന്‍റെ പെരുമാറ്റം പോലീസിനാകെ നാണക്കേടെന്ന് ഡി.ഐ.ജി. പരാതിക്കാരൻ പ്രകോപിച്ചെന്ന വാദം അംഗീകരിക്കാനാവില്ലെന്നും ഡി.ജി.പിക്ക് റിപ്പോർട്ട് നൽകി. ഗോപകുമാറിന് കേസിൽ ഇടപെടേണ്ട സാഹചര്യം ഉണ്ടായിരുന്നില്ല. ഗോപകുമാർ പോലീസ് യൂണിഫോമിൽ അല്ലാതിരുന്നതും വീഴ്ചയെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

നെയ്യാർ ഡാം സ്‌റ്റേഷനിൽ ബുധനാഴ്ച വൈകിട്ടാണ് സംഭവം. കള്ളിക്കാട് സ്വദേശി സുദേവനെയും മകളെയുമാണ് ഗോപകുമാർ അധിക്ഷേപിച്ച് ഇറക്കിവിട്ടത്. മദ്യപിച്ചെന്നാരോപിച്ചായിരുന്നു സുദേവനെ ഗോപകുമാർ സ്റ്റേഷനിൽ നിന്നും ഇറക്കിവിട്ടത്. സുദേവന്‍റെ മൂത്ത മകൾ അയൽക്കാരനായ യുവാവിനെ പ്രണയിച്ച് വിവാഹം കഴിച്ചു. മകളെ കാണാനില്ലെന്ന സുദേവന്‍റെ പരാതിയിൽ ഇരുകൂട്ടരെയും വിളിച്ചു വരുത്തിയെങ്കിലും മകൾ കാമുകനൊപ്പം പോയി. എന്നാൽ മകളും കാമുകനും ഇനി തന്‍റെ വീട്ടിൽ കയറരുതെന്ന നിബന്ധന വയ്ക്കണമെന്ന് സുദേവൻ ആവശ്യപ്പെട്ടു.
ഇതിന് പോലീസ് തയാറാകാത്തതിനെ തുടർന്നുള്ള തർക്കമാണ് ഈ ആക്രോശത്തിലെത്തിയത്. പോലീസിന്‍റെ നടപടിയിൽ തെറ്റില്ലെങ്കിലും പെൺകുട്ടിയോടുള്ള പെരുമാറ്റം പോലും അപമര്യാദയായിട്ടായിരുന്നു. പെൺകുട്ടി കരഞ്ഞുകൊണ്ട് മടങ്ങുന്നതുൾപ്പെടെയുളെ ദൃശ്യം ശ്രദ്ധയിൽപ്പെട്ടതോടെയാണ് എ.എസ്.ഐ ഗോപനെ സ്ഥലം മാറ്റി വകുപ്പ തല അന്വേഷണം തുടങ്ങിയത്.
