
സൂപ്പർവൈസറുടെ ലൈംഗിക ഇംഗിതങ്ങൾക്ക് വഴങ്ങാത്ത വനിതാജീവനക്കാരെ സർക്കാർ ആശുപത്രിയിൽനിന്ന് പിരിച്ചുവിട്ടതായി ആരോപണം. പിരിച്ചുവിടുമ്പോൾ മൂന്നു മാസത്തെ ശമ്പളം പോലും ഇവർക്ക് സൂപ്പർവൈസർ നിഷേധിച്ചുവെന്നാണ് ആരോപണം. സംഭവം വിവാദമായതോടെ അന്വേഷണത്തിന് മുഖ്യമന്ത്രി വിജയ് രൂപാണി ഉത്തരവിട്ടിട്ടുണ്ട്.

ഗുജറാത്തിലെ ജാംനഗറിലുള്ള ഗുരുഗോവിന്ദ് സിങ് സർക്കാർ ആശുപത്രിയിലാണ് സംഭവം. കരാർവ്യവസ്ഥയിൽ ജോലിചെയ്യുന്ന വനിത അറ്റൻഡർമാരാണ് പരാതിക്കാർ. സബ് ഡിവിഷനൽ മജിസ്ട്രേട്ട്, അസി. പൊലീസ് സൂപ്രണ്ട്, ആശുപത്രി ഡീൻ എന്നിവർ അടങ്ങിയ മൂന്നംഗ സമിതിയെ അന്വേഷണത്തിന് നിയോഗിച്ചതായി ആഭ്യന്തര മന്ത്രി പ്രദീപ് സിങ് ജഡേജ പറഞ്ഞു.
പുറംകരാർ നൽകുന്ന സ്വകാര്യ ഏജൻസിയാണ് വനിത ജീവനക്കാരെ ആശുപത്രിക്ക് കൈമാറിയത്. വാർഡിലെ പുരുഷസഹായികളെ ഉപയോഗിച്ച് ചില ജീവനക്കാരികളോട് സൗഹൃദവാഗ്ദാനവും സൂപ്പർവൈസർ നടത്തിയിരുന്നു. ചിലരെ ലൈംഗികമായി പീഡിപ്പിച്ചതായും ആരോപണമുണ്ട്.
