ദേവനന്ദയുടേത് മുങ്ങിമരണമോ, കൊലപാതകമോ?; ദുരൂഹതകള്‍ അഴിയുന്നു; വിദഗ്ധ സംഘത്തിന്‍റെ പഠന റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങള്‍ ഇതാണ്

  • Post category:news
  • Reading time:1 min read
You are currently viewing ദേവനന്ദയുടേത് മുങ്ങിമരണമോ, കൊലപാതകമോ?; ദുരൂഹതകള്‍ അഴിയുന്നു; വിദഗ്ധ സംഘത്തിന്‍റെ പഠന റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങള്‍ ഇതാണ്

പള്ളിമണ്‍ ആറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ദേവനന്ദയുടെ മരണത്തിലെ ദുരൂഹതകള്‍ തള്ളി ശാസ്ത്രിയ പരിശോധനാഫലം. ദേവനന്ദയുടേത് സ്വാഭാവിക മുങ്ങിമരണമാണെന്നാണ് മെഡിക്കല്‍ കോളെജിലെ വിദഗ്ധ സംഘമടക്കം നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്. പരിശോധനാ ഫലങ്ങളുടെ റിപ്പോര്‍ട്ട് വെള്ളിയാഴ്ച വൈകീട്ടോടെ അന്വേഷണ സംഘത്തിന് കൈമാറി.

ദേവനന്ദ കാല്‍വഴുതി വെള്ളത്തില്‍ വീണതാണെന്നാണ് കണ്ടെത്തല്‍. വെള്ളത്തില്‍ വീണ് മുങ്ങി മരിച്ചാലുണ്ടാവുന്ന സ്വാഭാവികത മാത്രമാണ് ശരീരത്തിലുള്ളത് എന്ന കാരണമാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നത്. ശരീരത്തില്‍ മുറിവുകളോ, ആന്തരികാവയവങ്ങള്‍ക്ക് തകരാറോ കണ്ടെത്തിയിട്ടില്ല. കുഞ്ഞിന്‍റെ ശരീരത്തില്‍ ബലപ്രയോഗത്തിന്‍റെ ലക്ഷണങ്ങള്‍ ഇല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വെള്ളത്തില്‍ മുങ്ങിമരിച്ചതാണെന്നായിരുന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. എന്നാല്‍ ദേവനന്ദയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാരും, മാതാപിതാക്കളും ബന്ധുക്കളും ഉറപ്പിച്ച്‌ പറഞ്ഞിരുന്നു. ഇതോടെ വിപുലമായ അന്വേഷണമാണ് നടത്തിയത്.

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഫൊറന്‍സിക് വിഭാഗം മേധാവി ഡോ ശശികല, ഡോ. സീന, ഡോ. വത്സല എന്നിവരടങ്ങിയ സംഘം നെടുമ്പന പുലിയില ഇളവൂരെത്തി വിശദമായ പരിശോധന നടത്തിയിരുന്നു. അഗ്‌നിശമന സേനയുടെ സ്‌കൂബാ ടീമിന്‍റെ സഹായത്തോടെ ആറിന്‍റെ ആഴങ്ങളില്‍നിന്ന് ചെളിയും വെള്ളവും ശേഖരിച്ചും പരിശോധന നടത്തി.

ആറിന്‍റെ വിവിധ ഭാഗങ്ങളിലെ ആഴവും സംഘം പരിശോധിച്ചിരുന്നു. കുടവട്ടൂരിലെ നന്ദനം വീട്ടിലെത്തി ഫൊറന്‍സിക് സംഘം തെളിവ് ശേഖരിച്ചിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും ശാസ്ത്രീയ പരിശോധനാഫലവും സമഗ്രമായി വിലയിരുത്തിയാണ് സംഘം അവസാന നിഗമനത്തിലെത്തിയത്.

0Shares