
കര്‍ണാടകത്തില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെ മടങ്ങിവരവ് അനിശ്ചിതത്വത്തില്‍. നിലപാട് വീണ്ടും കടുപ്പിച്ചിരിക്കുകയാണ് കര്‍ണാടക. നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്ത ഇ പാസ് പോരെന്നും പ്രത്യേക അനുമതി പത്രം തന്നെ വേണമെന്നും കര്‍ണ്ണാടക വാശിപിടിക്കുകയാണ്. കൊവിഡ് ഇല്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം മാത്രമേ അതിര്‍ത്തി കടക്കാന്‍ അനുവദിക്കൂ എന്നാണ് കര്‍ണ്ണാടക പറയുന്നത്.

ഇത് കാരണം ലോക്ക് ഡൗണ്‍ ഇളവിനെ തുടര്‍ന്ന് തലപ്പാടി അതിര്‍ത്തി കടന്ന് ജന്മനാട്ടില്‍ ഇന്നലെ പ്രവേശിച്ചവരില്‍ ഭൂരിഭാഗവും കര്‍ണാടകയിലെ വിവിധ കോളേജുകളില്‍ പഠനം നടത്തുന്ന വിദ്യാര്‍ത്ഥികളായിരുന്നു. ഗോവ, മഹാരാഷ്ട്ര, ആന്ധ്ര, തെലുങ്കാന, യു.പി തുടങ്ങിയ മേഖലകളില്‍ നിന്നുള്ളവര്‍ കര്‍ണ്ണാടകയുടെ വടക്ക്, കിഴക്ക് അതിര്‍ത്തികളില്‍ കുടുങ്ങി കിടക്കുകയാണ് .
ഇവിടുങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് അതിര്‍ത്തിയില്‍ കര്‍ണ്ണാടക പാസ് നല്‍കാത്തതിനാല്‍ ഇവരുടെ മടക്കയാത്ര പ്രതിസന്ധിയിലായി. കേരളത്തിലേക്ക് കടക്കാന്‍ പാസ് നല്‍കിയ കര്‍ണ്ണാടക തങ്ങളുടെ പ്രദേശത്തേക്ക് മറ്റു സംസ്ഥാനങ്ങളിലെ ആളുകളെ കടക്കാന്‍ അനുവദിച്ചില്ല. നോര്‍ക്കയുടെ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തത് പ്രകാരം സംസ്ഥാനത്തേക്ക് പ്രവേശിക്കാന്‍ നിശ്ചിത തിയ്യതി ലഭിച്ചവരാണ് ഇവിടെയെത്തുന്നത്.
ഇതല്ലാതെ അടിയന്തര സാഹചര്യങ്ങളില്‍ എത്തുന്നവര്‍ക്കും പ്രത്യേക രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യം അതിര്‍ത്തിയിലെ ചെക്ക് പോസ്റ്റില്‍ ഒരുക്കിയിട്ടുണ്ടെന്ന് കാസര്‍കോട് ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു പറഞ്ഞു. തലപ്പാടിയിലേക്ക് എത്തുന്നവരുടെ എണ്ണത്തിനനുസരിച്ച് ഹെല്‍പ് ഡെസ്‌കിന്‍റെ എണ്ണം നൂറായി വര്‍ദ്ധിപ്പിക്കാനുള്ള ക്രമീകരണങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് മഞ്ചേശ്വരം തഹസില്‍ദാര്‍ പി.ജെ ആന്റോ പറഞ്ഞു.