
കണ്ണൂര്‍: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌നാ സുരേഷിൻ്റെ വെളിപ്പെടുത്തലിൻ്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തിൻ്റെ പേരിൽ വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരേ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവിനെതിരേ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ രംഗത്ത്. യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫര്‍സീന്‍ മജീദ് വധോദ്യമം, ആയുധത്തോടെ അതിക്രമിച്ച് കയറി ആക്രമിക്കല്‍, പൊതുമുതല്‍ നശിപ്പിക്കല്‍, പകര്‍ച്ചവ്യാധി നിരോധന നിയമം ലംഘിക്കല്‍ തുടങ്ങി നിരവധി കുറ്റകൃത്യങ്ങള്‍ ചെയ്തതിന് 19 കേസുകളിലെ പ്രതിയാണെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 2015ല്‍ യു.ഡി.എഫ് ഭരിക്കുമ്പോള്‍ പോലും കേസുകളില്‍ പ്രതിയായിരുന്നു. തുടര്‍ച്ചയായി കുറ്റവാസന പ്രകടിപ്പിക്കുന്ന ക്രിമിനലാണ്. ഇത്തരത്തിലുള്ള ഗുണ്ടകളുടെ രാജാവായ കെ.പി.സി.സി പ്രസിഡണ്ടിൻ്റെ കാര്യസ്ഥന്‍മാരിലൊരാളാണ് ഇപ്പോള്‍ പിടിയിലായ മുഖ്യപ്രതി.

കുറ്റവാസന സ്ഥിരമായി പ്രകടിപ്പിക്കുന്ന ഒരാള്‍ വിമാനത്തില്‍ കയറിയത് ഈച്ചയെ ആട്ടാനായിരുന്നില്ല, മുഖ്യമന്ത്രിയെ വധിക്കുക എന്ന ലക്ഷ്യത്തോടെ തന്നെയാണ്. ആയുധം കൊണ്ടുപോകാന്‍ കഴിയാതിരുന്നത് സെക്യൂരിറ്റി പരിശോധന ഉള്ളതിനാലാണ്. ഉന്നതതല ഗൂഢാലോചനയെ തുടര്‍ന്നാണ് വിമാനത്തില്‍ കയറിയുള്ള അക്രമം ആസൂത്രണം ചെയ്തത്. ഇ പി ജയരാജനും മറ്റ് യാത്രക്കാരും ഈ ക്രിമിനലുകളെ തടഞ്ഞില്ലായെങ്കില്‍ മുഖ്യമന്ത്രിക്ക് നേരെ അക്രമം നടന്നേനേ.
ആകാശയാത്രകളില്‍ മനുഷ്യര്‍ പലപ്പോഴും ഏകാകിയായിരിക്കും. പ്രതിഷേധിക്കാനോ അക്രമിക്കാനോ ഉള്ള ഇടമല്ല ആകാശയാത്രകള്‍. യാത്രക്കാരില്‍ കുട്ടികളും സ്ത്രീകളും വൃദ്ധരും രോഗികളും ഒക്കെയുണ്ടായിരിക്കും. അവിടെയുണ്ടാകുന്ന ഏതൊരു ബഹളവും യാത്രക്കാരുടെ മാനസികനില പോലും താറുമാറാക്കും.
ക്രിമിനലുകള്‍ക്ക് ഇതൊന്നും പ്രശ്‌നമാകില്ല. കാരണം അവര്‍ സാധാരണ മനുഷ്യരുടെ ചിന്തയുള്ളവരല്ല. വിമാനയാത്രക്കാര്‍ പാലിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമാണ് വിമാനത്തിലെ ജീവനക്കാര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കുക എന്നത്. വിമാനം ഇറങ്ങുമ്പോള്‍ സീറ്റ് ബെല്‍ട്ടില്‍ തന്നെ ഇരിക്കണമെന്ന ജീവനക്കാരുടെ നിര്‍ദ്ദേശം പോലും ലംഘിച്ചാണ് ഈ ക്രിമിനലുകള്‍ മുഖ്യമന്ത്രിയുടെ അടുത്തേക്ക് ആക്രമിക്കാനുറച്ച് നീങ്ങിയത്.
ആ കുറ്റകൃത്യം മറ്റ് യാത്രക്കാരാണ് ചൂണ്ടിക്കാണിച്ചത്. വിമാന ജീവനക്കാരുമായി ക്രിമിനലുകള്‍ തട്ടിക്കയറിയതും മറ്റ് യാത്രക്കാര്‍ നേരിട്ട് കണ്ടതാണ്. ഭീകരവാദികള്‍ വിമാനം റാഞ്ചുമ്പോള്‍ ദൃശ്യങ്ങള്‍ അയച്ചുകൊടുക്കുന്നതുപോലെ ഈ ക്രിമിനലുകള്‍ മാധ്യമങ്ങള്‍ക്കാണ് അവ അയച്ചുകൊടുത്തത്. മട്ടന്നൂര്‍ സ്‌റ്റേഷനിലെ ക്രൈം നമ്പര്‍ 631/2015, 632/2015, 721/2017, 53/2018, 67/2018, 333/2018, 801/2018, 5/19, 214/19, 330/2019, 904/19, 76/2020, 209/2020, 638/2020, 709/2020, 764/2020, 89/2021, കണ്ണൂര്‍ ടൗണ്‍ പോലീസ് സ്‌റ്റേഷനിലെ 384/2017, ഇരിക്കൂര്‍ പോലീസ് സ്‌റ്റേഷനിലെ ക്രൈംനമ്പര്‍ 90/2015 എന്നീ 19 കേസുകളിലെ പ്രതിയാണ് വിമാനത്തില്‍ മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ നേതൃത്വം കൊടുത്തത്.
ഇതില്‍ പലതും ജാമ്യം ലഭിക്കാത്ത വകുപ്പുകളാണ്. രണ്ടെണ്ണം വധോദ്യമ കേസുകളും, 3 എണ്ണം പൊതുമുതല്‍ നശിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ക്കുള്ള കേസുകളാണ്. ഇദ്ദേഹത്തിൻ്റെ കൂട്ടാളിയും 2017ലും 2021ലും വിവിധ കേസുകളില്‍ പ്രതിയായിട്ടുണ്ട്. ഇത്തരം സ്ഥിരം കുറ്റവാളികളെ തന്നെയാണ് വിമാന യാത്രയില്‍ മുഖ്യമന്ത്രിയെ പിന്തുടരാന്‍ അയച്ചത് ബോധപൂര്‍വ്വം അക്രമം നടത്താന്‍ വേണ്ടിയുമാണ്.
1995 ഏപ്രില്‍ 12ന് ചാണ്ഡിഗഡ് പാര്‍ട്ടി കോണ്‍ഗ്രസ്സ് കഴിഞ്ഞ് തിരിച്ചുവരുമ്പോള്‍ പിണറായിയെയും മറ്റ് നേതാക്കളെയും വധിക്കാന്‍ തോക്കും പണവും നല്‍കി ആളെ വിട്ട പദ്ധതിയുടെ ആസൂത്രകനും കേസിലെ ഒന്നാംപ്രതിയും ഇന്നത്തെ കെ.പി.സി.സി പ്രസിഡണ്ടായിരുന്നു. അന്ന് വെടിയേറ്റത് സഖാവ് ഇ.പി ജയരാജനായിരുന്നു. കെ.പി.സി.സി പ്രസിഡണ്ടിൻ്റെ ഭാര്യാഗൃഹവും ഡി.സി.സി ഓഫിസും ആക്രമിച്ചെന്നത് കള്ളക്കഥയാണ്. കോണ്‍ഗ്രസ്സുകാര്‍ തന്നെ നടത്തി സി.പി.ഐമ്മിനെ പഴിചാരുന്ന ഗീബല്‍സിയന്‍ നുണ.

പയ്യന്നൂരിലെ ഗാന്ധി പ്രതിമ തകര്‍ത്തതും സമാനമായ സംഭവങ്ങളും സംബന്ധിച്ച് സത്യസന്ധമായ അന്വേഷണം കൂടി നടത്തണം. ഡി.സി.സി ഓഫിസില്‍ ഒരു കല്ല് വീണെന്നും മൂന്നാള്‍ക്ക് പരിക്കേറ്റു എന്നുമാണ് പരിക്കേറ്റവര്‍ നല്‍കിയ മൊഴി. ഒരാളുടെ കാലിന് കല്ല് വീണപ്പോള്‍ ഏറിൻ്റെ ശക്തികൊണ്ട് മറ്റ് രണ്ടാള്‍ക്കും തട്ടി പരിക്കേറ്റു എന്ന കഥയാണുണ്ടാക്കിയത്. അത്തരം കള്ളക്കഥകളുണ്ടാക്കിയ സ്ഥലങ്ങളിലെ സി.സി.ടി.വികള്‍ പരിശോധിക്കണം.
യഥാര്‍ത്ഥ കുറ്റവാളികളെ പിടികൂടണം. ജനാധിപത്യ പ്രതിഷേധങ്ങളുടെ സകല സീമകളും ലംഘിക്കുന്ന തരത്തിലുള്ള അക്രമപ്പേക്കൂത്തുകളാണ് കേരളത്തില്‍ അരങ്ങേറി കൊണ്ടിരിക്കുന്നത്. അതിനെയൊക്കെ ന്യായീകരിച്ചും, നട്ടാല്‍കുരുക്കാത്ത നുണകള്‍ പരത്തിക്കൊണ്ടും ഒരുവിഭാഗം മാധ്യമങ്ങളും കൂടെയുണ്ട്. ഇവരുടെയെല്ലാം ലക്ഷ്യം ഒന്ന് മാത്രമാണ്. ക്രമസമാധാന നില തകര്‍ത്ത് സംസ്ഥാന ഭരണത്തെ അസ്ഥിരപ്പെടുത്തുക. ലോകത്തിന് തന്നെ മാതൃകയായ നമ്മുടെ നാടിനെ അപവാദ പ്രചരണങ്ങളിലൂടെയും ആക്രമണങ്ങളിലൂടെയും തകര്‍ക്കാനുള്ള ശ്രമത്തെ ചെറുത്തു തോല്‍പിക്കേണ്ടത് ഓരോ ജനാധിപത്യ വിശ്വാസിയുടെയും കടമയാണ്. പാര്‍ട്ടിയുടെയും ബഹുജന സംഘടനകളുടെയും നേതൃത്വത്തില്‍ പ്രതിഷേധ പരിപാടികള്‍ സമാധാനപരമായി സംഘടിപ്പിക്കണമെന്നും സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ പറഞ്ഞു.
