
വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിക്കാൻ ബി.ജെ.പി ഒരുങ്ങിക്കഴിഞ്ഞു. ആറ്റിങ്ങലിൽ മുരളീധരൻ,തൃശൂരിൽ സുരേഷ് ഗോപി, പാലക്കാട് സി കൃഷ്ണകുമാർ എൻ.ഡി.എ സ്ഥാനാർത്ഥികളാകും. മറ്റ് മണ്ഡലങ്ങളിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ കാര്യത്തിൽ പാലക്കാട് ചേരുന്ന ബി.ജെ.പി ഇൻ ചാർജുമാരുടെ യോഗത്തിൽ ധാരണയായി.
ബി.ജെ.പി ദേശീയ കൗൺസിലിന് മുമ്പ് ആറോ ഏഴോ മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ പ്രഖ്യാപിക്കും. പത്തനംതിട്ടയിൽ പി.സി ജോർജോ ഷോൺ ജോർജോ സ്ഥാനാർത്ഥിയാകും. ബി.ഡി.ജെ.എസിന് മൂന്ന് സീറ്റുകൾ നൽകാനാണ് തീരുമാനം.
കേരളത്തിലെ രണ്ട് മണ്ഡലങ്ങളില്‍ നേരത്തെ പ്രഖ്യാപനമുണ്ടാകും. ആറ്റിങ്ങല്‍, തൃശൂര്‍ മണ്ഡലങ്ങളാകും ആദ്യ പട്ടികയിൽ സ്ഥാനം പിടിക്കുക.

രണ്ടിടത്തും ആദ്യ പട്ടികയില്‍ പേരുകളായി.കേന്ദ്രമന്ത്രി വി.മുരളീധരന്‍ ആറ്റിങ്ങലില്‍ ഇതിനോടകം പ്രചാരണം നടത്തിയും കഴിഞ്ഞു. ബി.ജെ.പി കേരളത്തിലെ എ- പ്ലസ് മണ്ഡലമെന്ന് കരുതുന്ന തൃശൂരില്‍ സുരേഷ് ഗോപി കളത്തിലിറങ്ങും. വലിയ പ്രതീക്ഷയുള്ള തൃശൂരില്‍ നേരത്തെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചാല്‍ ഗുണം ചെയ്യുമെന്ന് ബി.ജെ.പി കണക്കുകൂട്ടുന്നു.
തിരുവനന്തപുരം, മാവേലിക്കര, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, കാസര്‍ഗോഡ് മണ്ഡലങ്ങളില്‍ മികച്ച സ്ഥാനാര്‍ത്ഥികളെ ഇറക്കി ത്രികോണ പോരാട്ടത്തിനും ബി.ജെ.പി തന്ത്രം മെനയുന്നുണ്ട്. ലോകസഭാ തെരഞ്ഞെടുപ്പിൻ്റെ ഔദ്യോഗിക പ്രചരണത്തിന് കഴിഞ്ഞയാഴ്‌ച തന്നെ ബി.ജെ.പി തുടക്കമിട്ടിരുന്നു. ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ പ്രധാനമന്ത്രിയുടെ വെര്‍ച്വല്‍ സാന്നിധ്യത്തില്‍ പ്രചരണ വിഡിയോ പുറത്തുവിട്ടു.
