
യു.ഡി.എഫ് ഭരിക്കുന്ന മുഴുവൻ പഞ്ചായത്തുകളിലും സാർ, മാഡം വിളി ഒഴിവാക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ പറഞ്ഞു. ജീവനക്കാരെയും ഭരണസമിതി അംഗങ്ങളെയും സാർ, മാഡം എന്ന് വിളിക്കുന്നത് ഒഴിവാക്കിയ മാത്തൂർ ഗ്രാമപഞ്ചായത്തിനെ മാതൃകയാക്കിയാണ് ഈ തീരുമാനം.

സംസ്ഥാനത്ത് മുഴുവനായി ഈ മാറ്റം വരുത്തണമെന്നും ഇതിനായി ശക്തമായ സമ്മർദ്ദം ചെലുത്തുമെന്നും കെ സുധാകരൻ പറഞ്ഞു. ജില്ലകളിലെ ഡി.സി.സി പ്രസിഡന്റുമാർക്ക് ഇതിന് നേതൃത്വം നൽകണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്.
പൂർണ്ണ അർത്ഥത്തിൽ അധികാര വികേന്ദ്രീകരണം സാധ്യമാക്കുക എന്നതാണ് കോൺഗ്രസിന്‍റെ ലക്ഷ്യം. കാലോചിതമായ ഇടപെടലുകളിലൂടെ ജനാധിപത്യത്തെ വീണ്ടെടുക്കാനുള്ള കെ.പി.സി.സിയുടെ ശ്രമങ്ങൾക്ക് മാത്തൂർ പഞ്ചായത്ത് ഒരു തുടക്കമാണെന്നും അദ്ദേഹം പറഞ്ഞു.
