
തിരുവനന്തപുരം: മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് കാണാതായവരിൽ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ബിജു ആൻ്റെണിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. പുലിമുട്ടുകള്‍ക്കിടയില്‍ നിന്നായിരുന്നു മൃതദേഹം കണ്ടെത്തിയത്. അപകടത്തില്‍ കാണാതായ കുഞ്ഞുമോൻ, സുരേഷ് ഫെർണാണ്ടസ് എന്നിവരുടെ മൃതദേഹങ്ങൾ നേരത്തെ കണ്ടെത്തിയിരുന്നു.
റോബിൻ എഡ്‌വേർഡ് എന്നയാളെയാണ് ഇനി കണ്ടെത്തേണ്ടത്. അതിനായുള്ള തിരച്ചില്‍ തുടരുകയാണ്. സുരേഷ് ഫെർണാണ്ടസ് എന്ന ബിജുവിന്‍റെ മൃതദേഹം ചൊവാഴ്‌ച ഉച്ചയോടെയാണ് കണ്ടെത്തിയത്.

വള്ളം മറിഞ്ഞ ഉടനെ രക്ഷപ്പെടുത്തിയ പുതുക്കുറിച്ചി സ്വദേശി കുഞ്ഞുമോന്‍റെ ജീവനും രക്ഷിക്കാൻ സാധിച്ചില്ല.
തിങ്കളാഴ്‌ച പുലർച്ചെ മൂന്നരയോടെ മീൻപിടിക്കാൻ പോയ ബോട്ട് യാത്ര തിരിച്ച് മിനിററുകള്‍ക്കുളളിൽ ശക്തമായ തിരയിൽപ്പെട്ട് മറിയുകയായിരുന്നു. പിന്നാലെ പോയ മത്സ്യതൊഴിലാളികളാണ് കുഞ്ഞുമോനെ കരക്കെത്തിച്ചത്. കഴിഞ്ഞ രണ്ടുമാസത്തിനിടെ ഉണ്ടാകുന്ന പത്താമത്തെ അപകടമാണിത്. അശാസ്ത്രീയമായ ഹാർബർ നിർമ്മാണമാണ് തുടർച്ചയായ അപകടത്തിന് കാരണമെന്ന് മത്സ്യതൊഴിലാളികള്‍ ആരോപിക്കുന്നു. മത്സ്യതൊഴിലാളികളും മറൈൻ ഇൻഫോഴ്സ്മെണ്ടും ചേർന്ന് സ്ഥലത്ത് തെരച്ചിൽ തുടരുകയാണ്.
