എട്ട് വയസുകാരിയുടെ മരണം ഫോണ്‍ പൊട്ടിത്തെറിച്ചല്ല; ഫോറൻസിക് പരിശോധന ഫലം പുറത്ത്

  • Post category:Kerala / news
  • Reading time:1 min read
You are currently viewing എട്ട് വയസുകാരിയുടെ മരണം ഫോണ്‍ പൊട്ടിത്തെറിച്ചല്ല; ഫോറൻസിക് പരിശോധന ഫലം പുറത്ത്

തൃശൂര്‍: തിരുവില്വാമലയിൽ ഫോൺ പൊട്ടിത്തെറിച്ച് എട്ടുവയസുകാരി മരിച്ച സംഭവത്തിൽ വഴിത്തിരിവ്. പൊട്ടിത്തെറി നടന്ന മുറിയിൽ നിന്ന് പൊട്ടാസ്യം ക്ലോറേറ്റ്, സൾഫർ എന്നിവയുടെ സാന്നിധ്യം കണ്ടെത്തി. ഇത് സംബന്ധിച്ച ഫോറൻസിക് പരിശോധന ഫലം പൊലീസിന് ലഭിച്ചു. പന്നിപ്പടക്കം പൊട്ടിയാണ് മരണമെന്നാണ് സൂചന. പൊട്ടാസ്യം ക്ലോറേറ്റ്, സള്‍ഫര്‍ എന്നിവുടെ സാന്നിധ്യം കണ്ടെത്തി.

പറമ്പില്‍ നിന്ന് കിട്ടിയ പന്നിപ്പടക്കം കുട്ടി കടിച്ചതാകാമെന്നാണ് സംശയം. റിപ്പോർട്ടിന്മേൽ വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. ഇക്കഴിഞ്ഞ ഏപ്രിൽ 24നാണ് തിരുവില്വാമലയിൽ എട്ട് വയസുകാരി പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗം പട്ടിപ്പറമ്പ് കുന്നത്ത് അശോക് കുമാറിന്‍റെയും സൗമ്യയുടെയും ഏകമകൾ ആദിത്യശ്രീ മരിച്ചത്.

സംഭവം നടക്കുന്ന സമയം കുട്ടിയും മുത്തശ്ശിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മുത്തശ്ശി ഭക്ഷണം എടുക്കാനായി അടുക്കളയിലേക്ക് പോയ സമയത്തായിരുന്നു അപകടം. പൊട്ടിത്തെറിയില്‍ കുട്ടിയുടെ മുഖത്ത് ഗുരുതരമായി പരിക്കേറ്റു. വലതു കൈവിരലുകൾ അറ്റുപോകുകയും കൈപ്പത്തി തകരുകയും ചെയ്‌തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

ഡിസ്പ്ലേ പൊട്ടുകയും ബാറ്ററിയുടെ ഭാഗം വീർക്കുകയും ചെയ്‌ത തരത്തിലാണ് ഫോൺ കണ്ടെത്തിയത്. മരണകാരണം തലയിലേറ്റ ഗുരുതരമായ പരുക്കും തലച്ചോറിലെ രക്തസ്രാവവുമാണെന്ന് പോസ്റ്റ്മോർട്ടത്തിൽ സ്ഥിരീകരിച്ചു.തിരുവില്വാമല ക്രൈസ്റ്റ്‌ ന്യൂ ലൈഫ്‌ സ്‌കൂളിലെ മൂന്നാം ക്ലാസ്സ്‌ വിദ്യാർത്ഥിനിയായിരുന്നു മരിച്ച ആദിത്യശ്രീ.

0Shares