സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നടക്കാനാകാത്ത അവസ്ഥ; മദ്യവില്‍പന ശാലകൾക്ക് മുന്നിൽ ആൾകൂട്ടം; വീണ്ടും വിമര്‍ശനവുമായി ഹൈക്കോടതി

  • Post category:news
  • Reading time:1 min read
You are currently viewing സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നടക്കാനാകാത്ത അവസ്ഥ; മദ്യവില്‍പന ശാലകൾക്ക് മുന്നിൽ ആൾകൂട്ടം; വീണ്ടും വിമര്‍ശനവുമായി ഹൈക്കോടതി

കേരളത്തിലെ മദ്യവില്‍പന ശാലകൾക്ക് മുന്നിലെ ആൾകൂട്ടത്തിനെതിരെ വീണ്ടും വിമര്‍ശനവുമായി ഹൈക്കോടതി. തൃശൂർ കുറുപ്പം റോഡിലെ ബിവറേജ് ഔട് ലെറ്റിലെ ആൾകൂട്ടവുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹർജി പരിഗണിക്കുന്നതിനിടെയാണ് വീണ്ടും കോടതിയുടെ വിമർശനം.

മദ്യവില്‍പന ശാലകള്‍ക്ക് മുന്നിലൂടെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നടക്കാനാകാത്ത അവസ്ഥയാണെന്ന് കോടതി കുറ്റപ്പടുത്തി. ഇത്തരം ആൾകൂട്ടം സമീപത്ത് താമസിക്കുന്നവര്‍ക്ക് ഭീതി ഉണ്ടാക്കുന്നു. ഇത് എന്ത് സന്ദേശമാണ് നല്‍കുകയെന്ന് കോടതി സർക്കാരിനോട് ചോദിച്ചു. മദ്യവില്‍പന ശാലകള്‍ കുറേക്കൂടി പരിഷ്കൃതമായ രീതിയില്‍ പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചൂണ്ടിക്കാട്ടി.

വില്‍പനശാലകളിലെ തിരക്ക് ഒഴിവാക്കാന്‍ പ്രവര്‍ത്തനസമയം രാവിലെ ഒമ്പത് മണി മുതലാക്കിയതായി സര്‍ക്കാര്‍ അറിയിച്ചു. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തൊണ്ണൂറ്റിയാറ് വില്‍പനശാലകള്‍ മാറ്റിസ്ഥാപിക്കാന്‍ നടപടി തുടങ്ങിയതായും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇത്രയും ഷോപ്പുകൾ ഇതുവരെ എങ്ങനെയാണ് പിന്നെ പ്രവർത്തിച്ചതെന്നും കോടതി ചോദിച്ചു. അടിസ്ഥാന സൗകര്യ വികസനത്തിനും തിരക്ക് ഒഴിവാക്കാനും സർക്കാർ സ്വീകരിക്കുന്ന നടപടികൾ ഓഗസ്റ്റ് പതിനൊന്നിനകം അറിയിക്കാൻ കോടതി നിർദ്ദേശിച്ചു.

0Shares