
കാഞ്ഞങ്ങാട് / കാസർകോട്: വാഹനാപകടത്തില്‍ മരിച്ച യുവ വനിതാ ഡോക്ടറുടെ കുടുംബത്തിന് 1.20 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ജില്ലാ മോട്ടോര്‍ ആക്സിഡണ്ട് ട്രൈബ്യൂണല്‍ ജഡ്‌ജ് എ.വി ഉണ്ണികൃഷ്ണന്‍ വിധിച്ചു. മാവുങ്കാല്‍ കാട്ടുകുളങ്ങരയിലെ പരേതനായ ഡോ. രത്തന്‍കുമാര്‍ ഭട്ട്- സി.സൗമ്യ ദമ്പതികളുടെ ഏകമകള്‍ ഡോ.ആര്‍.പൂജാഗൗരി (23) മരിച്ച കേസിലാണ് വിധി.

എം.ബി.ബി.എസ് പൂര്‍ത്തിയാക്കിയ ശേഷം പി.ജി പഠനം തുടരുന്നതിനിടയിലാണ് പൂജാഗൗരി മരിച്ചത്. 2021 ഫെബ്രുവരി രണ്ടിന് കര്‍ണാടകയില്‍ ഡോ. പൂജാഗൗരിയും സുഹൃത്തുക്കളും സഞ്ചരിച്ച കാറില്‍ ബൊലേറോ പിക്കപ്പ് വാഹനമിടിച്ചായിരുന്നു അപകടം.
കര്‍ണാടകയിലെ അഗോളയിലേക്ക് പോകുന്ന വഴി കല്ലടപുരയില്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് വാഹനാപകടം നടന്നത്. ഹൂബ്ലി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സക്കിടെ ഫെബ്രുവരി 10നാണ് പൂജാഗൗരി മരിച്ചത്. അഡ്വ. എ.മണികണ്ഠന്‍ ആണ് കോടതിയില്‍ ഹാജരായത്.
