
മലപ്പുറത്തുനിന്ന് കാല്‍നടയായി ഹജ്ജിന് പുറപ്പെട്ട ശിഹാബിൻ്റെ വിസയ്ക്കുള്ള അപേക്ഷ പാക് കോടതി തള്ളി.വിസ അനുവദിക്കണമെന്ന് ഫെഡറൽ സർക്കാരിനോട് ആവശ്യപ്പെട്ടുള്ള ഹർജിയാണ് പാകിസ്ഥാൻ കോടതി ബുധനാഴ്ച തള്ളിയത്.
ജൂണ്‍ രണ്ടിനാണ് ശിഹാബ് മലപ്പുറത്ത് നിന്നും യാത്ര ആരംഭിച്ചത്. കേരളത്തിൽ നിന്നും തുടങ്ങി 3000 കിലോമീറ്റര്‍ കാൽനടയായി യാത്ര ചെയ്ത് പഞ്ചാബിലെ വാഗ അതിര്‍ത്തിയിലെത്തിയ ശിഹാബിന് വിസയില്ലാത്തതിനാൽ പാകിസ്ഥാൻ ഇമിഗ്രേഷൻ അധികൃതർ പ്രവേശനം നിഷേധിച്ചിരുന്നു. പാകിസ്ഥാനിലൂടെ നടന്നുപോകാൻ വിസ നൽകണമെന്നാവശ്യപ്പെട്ട് ബുധനാഴ്ചയാണ് ശിഹാബിന് വേണ്ടി പാക് പൗരനായ സർവാർ താജ് എന്നയാൾ ഹർജി നൽകിയത്.
നേരത്തെ സിംഗിൾ ബെഞ്ചും ഹർജി തള്ളി. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ, ജസ്റ്റിസ് ചൗധരി മുഹമ്മദ് ഇഖ്ബാൽ, ജസ്റ്റിസ് മുസാമിൽ അക്തർ ഷബീർ എന്നിവരടങ്ങിയ ലാഹോർ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അപേക്ഷ തള്ളി.

ഹർജിക്കാരന് ഇന്ത്യൻ പൗരനായ ശിഹാബുമായി ബന്ധമില്ലെന്നും കോടതിയെ സമീപിക്കാനുള്ള പവർ ഓഫ് അറ്റോർണി കൈവശമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സിംഗിൾ ബെഞ്ച് അപേക്ഷ തള്ളിയത്. ശിഹാബിൻ്റെ പൂർണ വിവരങ്ങൾ ആരാഞ്ഞിരുന്നെങ്കിലും ഹർജിക്കാരന് അത് സമർപ്പിക്കാൻ സാധിച്ചില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
