
കണ്ണൂര്‍: ബൈക്കിലെത്തി സ്ത്രീകളുടെ സ്വര്‍ണമാല പൊട്ടിക്കുന്ന രണ്ട് കൊടും കുറ്റവാളികളെ മട്ടന്നൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം സ്വദേശി സിറില്‍, ഉളിയില്‍ സ്വദേശി നൗഷാദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്‌ച വൈകീട്ട് കൊടോളിപ്രം -കരടി പൈപ്പ് ലൈന്‍ റോഡിലൂടെ നടന്നു പോകുകയായിരുന്ന നായാട്ടുപാറ ട്യൂഷന്‍ സെൻ്റെറിലെ അധ്യാപിക കെ.രാധയുടെ മൂന്നര പവന്‍ മാല പിടിച്ചു പറിച്ച കേസിലാണ് ഇവര്‍ പിടിയിലായത്.
ഇരുചക്ര വാഹനത്തിലെത്തിയ സംഘം റോഡരികില്‍ നിര്‍ത്തി മാല പിടിച്ചു പറിച്ച് രക്ഷപ്പെടുക ആയിരുന്നു. അധ്യാപിക ബഹളം വെച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഓടിയെത്തുകയും തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

ദിവസങ്ങള്‍ക്ക് മുമ്പ് മരുതായിയില്‍ വയോധികയായ പാര്‍വതി അമ്മയുടെ സ്വര്‍ണമാല ഇരുചക്ര വാഹനത്തിലെത്തി പൊട്ടിച്ചതും ഈ സംഘമായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. കണ്ണപുരം തുടങ്ങി വിവിധ പൊലീസ് സ്റ്റേഷനുകളില്‍ ഇവരുടെ പേരില്‍ കേസുണ്ട്. വെള്ളിയാഴ്‌ച അധ്യാപികയുടെ മാല പൊട്ടിച്ചശേഷം സമാന രീതിയില്‍ മറ്റ് മൂന്ന് ശ്രമവും പ്രതികള്‍ നടത്തിയിരുന്നു.
സിറില്‍, മുംബൈ അധോലോക സംഘവുമായി ബന്ധമുള്ള വ്യക്തിയാണെന്നും അവിടെ 16 വര്‍ഷം ജയിലിൽ ആയിരുന്നുവെന്നും സർക്കിൾ ഇൻസ്‌പെക്ടർ എം.കൃഷ്ണന്‍ വ്യക്തമാക്കി. പിന്നീട് കേരളത്തിലേക്ക് പ്രവര്‍ത്തന മേഖല മാറ്റുകയായിരുന്നു. ജയിലില്‍ നിന്ന് പരിചയപ്പെട്ട നൗഷാദുമായി ബന്ധം സ്ഥാപിച്ച് ഇരുവരും ഇരുചക്ര വാഹനത്തില്‍ ചുറ്റിക്കറങ്ങി സ്ത്രീകളുടെ മാല പൊട്ടിക്കല്‍ പതിവാക്കുകയായിരുന്നു.
