
പൈവളിഗെ / കാസർകോട്: മുഗു സ്വദേശിയും ഗള്‍ഫുകാരനുമായ അബൂബക്കര്‍ സിദ്ദിഖിനെ (32) കാറില്‍ തട്ടിക്കൊണ്ടു പോയി മരത്തില്‍ തല കീഴായി കെട്ടിത്തൂക്കി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. 2022 ജൂണ്‍ 26നാണ് പ്രവാസിയായ അബൂബക്കര്‍ സിദ്ദിഖിനെ നാട്ടില്‍ വിളിച്ചു വരുത്തുകയും തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തുകയും ചെയ്‌തത്. അബൂബക്കര്‍ സിദ്ദിഖിനെയും ബന്ധുവിനെയും ചില കാര്യങ്ങള്‍ സംസാരിക്കാൻ ഉണ്ടെന്ന് പറഞ്ഞ് കാറില്‍ പൈവളിഗെയിലെ ആളൊഴിഞ്ഞ പറമ്പിലെ വീട്ടില്‍ കൊണ്ടുപോയി തടങ്കലില്‍ വെക്കുകയും ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു.
വിജനമായ സ്ഥലത്തെ കുന്നിന്‍ മുകളിലേക്ക് പിന്നീട് 19 പേര്‍ അടങ്ങുന്ന സംഘം കൊണ്ടു പോവുകയും മരത്തില്‍ ബലമുള്ള കമ്പുകള്‍ കെട്ടിയ ശേഷം യുവാവിനെ തല കീഴായി കെട്ടിത്തൂക്കി മര്‍ദ്ദനം തുടരുകയും ചെയ്‌തു. ഗള്‍ഫിലേക്ക് കൊടുത്തയച്ച സ്വര്‍ണ്ണം എവിടെയാണെന്ന് ചോദിച്ച് മണിക്കൂറുകളോളമാണ് ക്രൂരമായി മര്‍ദ്ദിച്ചത്. ബന്ധുവിനെ മര്‍ദ്ദിച്ച ശേഷം നാലുമണിയോടെ വിട്ടയച്ചിരുന്നു. മര്‍ദ്ദനമേറ്റ് ഗുരുതരനിലയില്‍ അബോധാവസ്ഥയിലായ അബൂബക്കര്‍ സിദ്ദിഖ് മരണപ്പെടുകയാണ് ഉണ്ടായത്.
ഏഴുമണിയോടെ യുവാവിൻ്റെ മൃതദേഹം കാറില്‍ കൊണ്ടുവന്ന് ബന്തിയോട്ടെ സ്വകാര്യാ ആശുപത്രി മുറ്റത്ത് ഉപേക്ഷിച്ച ശേഷം പ്രതികള്‍ രക്ഷപ്പെടുകയായിരുന്നു. സംഭവത്തിന് രണ്ടുദിവസം മുമ്പ് സിദ്ദിഖിൻ്റെ സഹോദരന്‍ അന്‍സാരിയെയും സുഹൃത്തിനേയും ഇതേസംഘം തട്ടിക്കൊണ്ടു പോയി തടങ്കലില്‍ വെച്ചിരുന്നു.

ഉടന്‍ നാട്ടിലെത്തണമെന്നും ഇല്ലെങ്കില്‍ അന്‍സാരിയെയും സുഹൃത്തിനെയും അപായപ്പെടുത്തുമെന്നും സംഘം ഗള്‍ഫിലായിരുന്ന അബൂബക്കര്‍ സിദ്ദിഖിനെ വിളിച്ച് ഭീഷണിപ്പെടുത്തി. ഇതോടെ അബൂബക്കര്‍ സിദ്ദിഖ് നാട്ടിലെത്തി. ഈ വിവരം അറിഞ്ഞ സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുക ആയിരുന്നു.
സംഭവത്തില്‍ മഞ്ചേശ്വരം പൊലീസ് കൊലക്കുറ്റത്തിനും തട്ടിക്കൊണ്ടു പോകലിനും കേസെടുത്ത് അന്വേഷണം നടത്തി. കൊലപാതകത്തിന് ശേഷം ഗള്‍ഫിലേക്ക് രക്ഷപ്പെട്ട പ്രതികളില്‍ 13 പേരെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. ഗള്‍ഫില്‍ കഴിയുന്ന ആറ് പ്രതികളെ പിടികൂടാനുണ്ട്. ചിലരുടെ നിര്‍ദ്ദേശ പ്രകാരം ക്വട്ടേഷന്‍ സംഘമാണ് അബൂബക്കര്‍ സിദ്ധിഖിനെ കൊലപ്പെടുത്തിയതെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. എന്നാല്‍ ഗൂഢാലോചന സംബന്ധിച്ച് കാര്യമായ അന്വേഷണം നടന്നില്ലെന്ന് വിമര്‍ശനമുയര്‍ന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറിയത്.
