
മുസ്‌ലിം ലീഗും സമസ്തയും തമ്മിൽ പതിറ്റാണ്ടുകളായി നിലനിൽക്കുന്ന ബന്ധത്തിൽ നിന്നും ഭിന്നിപ്പിച്ച് എന്തെങ്കിലും രാഷ്ട്രീയ ലാഭം കൊയ്യാനാകുമോ എന്ന സ്വപ്‌നമാണ് സി.പി.എം ജില്ലാ സെക്രട്ടറിയുടെ ആരോപണങ്ങള്‍ക്ക് പിന്നിലെന്ന് വഖഫ് വിവാദത്തില്‍ എം.സി ഖമറുദ്ദീന്‍ എം.എല്‍.എയും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീറും വലിയപറമ്പ് പഞ്ചായത്ത് പ്രസിഡണ്ട് എം.ടി. അബ്ദുല്‍ജബ്ബാറും.

എന്നാൽ സമസ്ത സ്വീകരിച്ച ഉറച്ച നിലപാടോടെ സി.പി.എമ്മിന്‍റെ ആ സ്വപ്‌നത്തിന് കരിനിഴല്‍ വീണതായും കാസര്‍കോട് പ്രസ്‌ക്ലബ്ബില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവേ അവര്‍ പറഞ്ഞു. വിഷയത്തില്‍ തികച്ചും സത്യസന്ധമായ ഇടപാടിനെ നിറംപിടിപ്പിച്ച കഥകളുമായാണ് സി.പി.എം പാര്‍ട്ടി പത്രം പ്രചരിപ്പിച്ചത്. എന്നാല്‍ ഒടുവില്‍ സമസ്തയുടെ വിശദീകരണം വന്നതോടെ മറ്റു വിവാദങ്ങളുണ്ടാക്കാന്‍ ശ്രമിക്കുകയായിരുന്നു.
അതേപോലെ തന്നെ ജ്വല്ലറി സംരംഭവവുമായി ബന്ധപ്പെട്ട വിഷയത്തില്‍ നിക്ഷേപകരുമായി സംസാരിച്ച് പരിഹരിക്കുന്ന ചര്‍ച്ചകളിലാണ് മാനേജ്‌മെന്റ്. പാര്‍ട്ടിയുമായി ഒരുതരത്തിലും ബന്ധമില്ലാത്ത വിഷയത്തില്‍ പോലും പാര്‍ട്ടിയെ വലിച്ചിഴച്ച് അവമതിക്കാനാണ് ശ്രമം നടക്കുന്നതെന്നും ലീഗിനെതിരെ വ്യാജ പ്രചരണം നടത്തി രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള സി.പി.എമ്മിന്റെ ശ്രമം വിലപോവില്ലെന്നും അവര്‍ പറഞ്ഞു. തനിക്കെതിരെ ഉയര്‍ന്ന ആരോപണം തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് എം സി ഖമറുദ്ദീന്‍ എം.എല്‍.എ പറഞ്ഞു.
