
കയ്യൂരടക്കം രക്തസാക്ഷി സ്മരണകള്‍ ഇടിമുഴക്കമായി നിറഞ്ഞുനിന്ന 23-ാം പാര്‍ടി കോണ്‍ഗ്രസിൻ്റെ സമാപന ചടങ്ങ് ആവേശകരമായിരുന്നു. പുതിയ കേന്ദ്ര കമ്മിറ്റി യോഗത്തിനുശേഷം പൊളിറ്റ്ബ്യൂറോ പ്രഖ്യാപനത്തോടെയായിരുന്നു സമാപന സെഷന്‍. വീണ്ടും ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്ത സീതാറാം യെച്ചൂരി പാര്‍ടി കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്തു. പിബിയില്‍നിന്നും കേന്ദ്ര കമ്മിറ്റിയില്‍നിന്നും ഒഴിഞ്ഞവര്‍ക്കുള്ള യാത്രയയപ്പും വൈകാരികമായി.
അരനൂറ്റാണ്ടിലേറെ നീണ്ടുനിന്ന കമ്യൂണിസ്റ്റ് രാഷ്ട്രീയ–-നേതൃ പ്രവര്‍ത്തനത്തിൻ്റെ കരുത്തുറ്റ അനുഭവമുള്ള എസ് രാമചന്ദ്രന്‍പിള്ള, ബിമന്‍ ബോസ്, ഹന്നന്‍മൊള്ള എന്നിവരെ യെച്ചൂരി ഷാള്‍ അണിയിച്ച് ആദരിച്ചു. മുഴങ്ങുന്ന ഇങ്ക്വിലാബ് വിളികളോടെയാണ് പിബിയില്‍നിന്ന് ഒഴിഞ്ഞ മൂവര്‍ക്കും യാത്രയയപ്പ് നല്‍കിയത്. കമ്യൂണിസ്റ്റുകാര്‍ക്ക് വിരമിക്കലില്ല, ഇവര്‍ കമ്യൂണിസ്റ്റ് രാഷ്ട്രീയപ്രവര്‍ത്തനം തുടരും.

തികഞ്ഞ ഐക്യത്തോടെയും തെളിമയോടെയുമാണ് കണ്ണൂര്‍ പാര്‍ടി കോണ്‍ഗ്രസ് സമാപിക്കുന്നത്. സംഘപരിവാര്‍ ശക്തികളുടെ വെല്ലുവിളി ഏറ്റെടുത്ത് പോരാട്ടം നയിക്കാന്‍ സി..എമ്മേ ഉള്ളൂവെന്ന പ്രഖ്യാപനംകൂടിയാണ് ഈ പാര്‍ടി കോണ്‍ഗ്രസെന്നും- യെച്ചൂരി പറഞ്ഞു.
പാര്‍ടി കോണ്‍ഗ്രസ് ചരിത്രത്തിലെ അത്യപൂര്‍വ അനുഭവമാണ് കണ്ണൂരിലേതെന്ന് അധ്യക്ഷനായ മണിക് സര്‍ക്കാര്‍ പറഞ്ഞു. മുഖമന്ത്രി പിണറായി വിജയന്‍, പാര്‍ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ മികച്ച സംഘാടനമാണ് കണ്ടത്. പാര്‍ടി കോണ്‍ഗ്രസ് കൃത്യമായി ഷെഡ്യൂള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതും ഈ സംഘാടന മികവുകൊണ്ടാണ്. ചുവപ്പുവളന്റിയര്‍മാര്‍ നല്‍കിയ സേവനവും എടുത്തുപറയേണ്ടത്. സാര്‍വ ദേശീയ ഗാനത്തോടെയാണ് പാര്‍ടി കോണ്‍ഗ്രസ് സമാപിച്ചത്.
