
കാസർകോട്: മടിക്കൈയിൽ നടക്കുന്ന സി.പി.എം. ജില്ലാ സമ്മേളനത്തിലേക്ക് പ്രതിനിധികളെ സ്വാഗതം ചെയ്യുന്ന ബോർഡിലെ ചുമടെടുക്കുന്ന തൊഴിലാളികൾ കാസർകോട് നഗരത്തിലെ എസ്.ടി.യു അംഗങ്ങളായ ചുമട്ട് തൊഴിലാളികൾ. തൊഴിലാളികളുടെ യാർത്ഥ ഫോട്ടോയിലെ നീല നിറത്തിലുള്ള തലപ്പാവിന് ചുവപ്പ് കളർ നൽകി മോർഫ് ചെയ്താണ് ബോർഡിൽ ചേർത്തിരിക്കുന്നത്.

കാസർകോട് നഗരത്തിലെ എ പൂൾ ലീഡർ എൻ.എ.മുഹമ്മദ്, പി.എ.മുഹമ്മദ് കുഞ്ഞി, യൂസഫ്, അടുത്ത് വിരമിച്ച പി.ഹസൈനാർ എന്ന അച്ചു തുടങ്ങിയ എസ്.ടി.യു നേതാക്കൾ കൂടിയായ തൊഴിലാളികൾ കയറ്റിറക്ക് നടത്തുന്ന ഫോട്ടോയാണ് മോർഫ് ചെയ്ത് സി.പി.എം. സമ്മേളനത്തിൽ ഉപയോഗിച്ചിട്ടുള്ളത്.

മാസങ്ങൾക്ക് മുൻപേ തീരുമാനിച്ച സമ്മേളനത്തിൻ്റെ സ്വാഗത ബോർഡുകളിൽ സാധാരണയായി കലാ
രൂപങ്ങളും മുൻകാല നേതാക്കളുടെ ചിത്രങ്ങളുമായിരുന്നു സ്ഥാനം പിടിച്ചിരുന്നതെങ്കിൽ ഇപ്പോൾ മറ്റു യൂണിയനുകളിലെ തൊഴിലാളികളെ സ്വന്തം തൊഴിലാളികളാക്കി ബോർഡ് വെക്കേണ്ട ഗതികേടിലേക്ക് സി.പി.എം. എത്തിയിരിക്കയാണെന്ന് എസ്.ടി.യു ദേശീയ വൈസ് പ്രസിഡണ്ട് എ.അബ്ദുൾ റഹ്മാൻ പറഞ്ഞു. തങ്ങളുടെ ഫോട്ടോ മോർഫ് ചെയ്ത് സി.പി.എം. സമ്മേളനത്തിൻ്റെ ഭാഗമായി പ്രദർശിപ്പിച്ചതിനെതിരെ പരാതി നൽകുമെന്ന് എസ്.ടി.യു പ്രവർത്തകരായ ചുമട്ട് തൊഴിലാളികൾ പറഞ്ഞു.
