
മുസ്‌ലിം വിരുദ്ധ പ്രസംഗം നടത്തിയ പി.സി ജോര്‍ജിനെതിരെ രൂക്ഷവിമര്‍ശനവുമായി സി.പി.എം രംഗത്ത്. പി.സി ജോര്‍ജ് പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്നും,വര്‍ഗീയത പരത്തുകയാണ് ഈ പ്രസ്താവനയുടെ ലക്ഷ്യമെന്നും സി.പി.എം വ്യക്തമാക്കി.

പി.സി ജോര്‍ജിനെതിരെ പൊതുസമൂഹത്തില്‍ നിന്ന് വന്‍വിമര്‍ശനമാണ് ഉയരുന്നത്.യൂത്ത് ലീഗ് മുഖ്യമന്ത്രിക്കും ഡി. ജി. പിക്കും പരാതിയും നല്‍കിയിട്ടുണ്ട്. യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസ് ആണ് പരാതി നല്‍കിയത്. മുഖ്യമന്ത്രിക്കും ഫിറോസ് പരാതി നല്‍കിയിട്ടുണ്ട്.
മുസ്‌ലിം സമുദായത്തെ സംശയത്തിൻ്റെ മുനയില്‍ നിര്‍ത്താനും വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കാനുമാണ് പി.സി ജോര്‍ജിൻ്റെ ശ്രമമെന്ന് പരാതിയില്‍ പറയുന്നു. ഇന്നലെ വൈകുന്നേരമാണ് അനന്തപുരി ഹിന്ദു സമ്മേളനത്തില്‍ പി.സി ജോര്‍ജ് പ്രസംഗം നടത്തിയത്. കച്ചവടം നടത്തുന്ന മുസ്‌ലിങ്ങൾ പാനീയത്തില്‍ വന്ധ്യത വരുത്താനുള്ള മരുന്നുകള്‍ ബോധപൂര്‍വം കലര്‍ത്തുന്നുവെന്നും, മുസ്‌ലിങ്ങൾ അവരുടെ ജനസംഖ്യ വര്‍ധിപ്പിച്ച് ഇന്ത്യ മുസ്‌ലിം രാജ്യമാക്കി മാറ്റാന്‍ ശ്രമിക്കുന്നുവെന്നും പി. സി ജോര്‍ജ് പ്രസംഗത്തില്‍ പറഞ്ഞിരുന്നു.
