രോഗബാധിതര്‍ വർദ്ധിക്കുന്നു; തമിഴ്നാട്ടിലെ നാല് ജില്ലകളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു; സാമൂഹ വ്യാപനം നടന്നിട്ടില്ല എന്ന് മുഖ്യമന്ത്രി പളനിസ്വാമി

  • Post category:news
  • Reading time:1 min read
You are currently viewing രോഗബാധിതര്‍ വർദ്ധിക്കുന്നു; തമിഴ്നാട്ടിലെ നാല് ജില്ലകളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു; സാമൂഹ വ്യാപനം നടന്നിട്ടില്ല എന്ന് മുഖ്യമന്ത്രി പളനിസ്വാമി

കോവിഡ് വൈറസ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ചെന്നൈ ഉള്‍പ്പെടെ തമിഴ്നാട്ടിലെ നാല് ജില്ലകളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ചെന്നൈ, ചെങ്കല്‍പേട്ട്, കാഞ്ചിപുരം, തിരുവള്ളൂര്‍ ജില്ലകളിലാണ് ജൂണ്‍ മാസം 19 മുതല്‍ 30 വരെ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നുചേര്‍ന്ന മന്ത്രിസഭായോഗത്തിന് ശേഷം മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമിയാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്.

വൈറസ്ബാധ അതിതീവ്രമായി ബാധിച്ച ചെന്നൈ അടക്കമുള്ള അതിതീവ്ര മേഖലകൾ അടച്ചിടണമെന്ന് വിദഗ്ധ സമിതി സർക്കാരിനോട് ശുപാർശ ചെയ്തതിന് പിന്നാലെയാണ് നടപടി. രാവിലെ 6 മണി മുതല്‍ ഉച്ചയ്ക്ക് രണ്ട് മണി വരെ മാത്രമേ വ്യാപാര സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളൂ. കണ്ടെയിന്‍മെന്റ് സോണുകളിലെ കടകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതി ഇല്ല. ഹോട്ടലുകളില്‍ പാഴ്സല്‍ വിതരണം ചെയ്യാം. ഓട്ടോ-ടാക്സി സര്‍വീസുകള്‍ക്ക് അനുമതി ഇല്ല.എന്നാല്‍ അത്യാവശ്യസര്‍വീസുകള്‍ക്ക് വാഹനങ്ങള്‍ നിരത്തിലിറക്കാവുന്നതാണ്.

തമിഴ്നാട്ടില്‍ കോവിഡ് സാമൂഹ വ്യാപനം ഇല്ലെന്നും എന്നാല്‍ മിക്ക ജില്ലകളിലും കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും പളനിസ്വാമി പറഞ്ഞു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ജില്ലകളാണ് ചെന്നൈ, ചെങ്കല്‍പേട്ട്, കാഞ്ചിപുരം, തിരുവള്ളൂര്‍ എന്നിവ. തമിഴ്നാട്ടിലെ 44000 ത്തിലധികം കൊവിഡ് ബാധിതരിൽ 32000 ത്തോളം പേർ ചെന്നൈയിലാണ്. ചെന്നൈയില്‍ മാത്രം 31,896 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്.

ചെന്നൈയിൽ നിന്ന് മറ്റ് ജില്ലകളിലേക്ക് ഇ പാസുകൾ നൽകുന്നത് നിർത്തിവച്ചിരിക്കുകയാണ്. ചെങ്കല്‍പേട്ട്-2882, തിരുവള്ളൂര്‍-1865, കാഞ്ചീപുരം-709 എന്നിങ്ങനെയാണ് കോവിഡ് ബാധിതരുടെ എണ്ണം. തമിഴ്നാട്ടില്‍ ഇതുവരെ 44,661 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 435 പേര്‍ രോഗം ബാധിച്ച് മരണപ്പെട്ടപ്പോള്‍ 24, 545 പേര്‍ രോഗമുക്തി നേടി.

0Shares