
സ്റ്റുഡന്‍റ്‌സ് ഇസ്ലാമിക് മൂവ്‌മെന്‍റ് ഓഫ് ഇന്ത്യയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഗുജറാത്ത് പോലീസ് അറസ്റ്റ് ചെയ്ത 127 പേരെ വിചാരണ കോടതി വെറുതെവിട്ടു. 2001ൽ രജിസ്റ്റർ ചെയ്ത കേസിൽ 20 വർഷത്തെ നിയമ പോരാട്ടത്തിനൊടുവിലാണ് സൂറത്ത് ചീഫ് മജിസ്‌ട്രേറ്റ് എ.എൻ ധവയുടെ വിധി.

ഇവർക്കെതിരെയുള്ള കുറ്റം തെളിയിക്കാൻ പോലീസിന് കഴിഞ്ഞില്ലെന്നും കുറ്റാരോപിതർ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. യു.എ.പി.എ ചുമത്തുന്നതിന് കേന്ദ്രാനുമതി വേണമെന്ന പ്രാഥമിക നടപടി പോലും പോലീസ് പൂർത്തികരിച്ചില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ഡോക്ടർമാരും എൻജിനീയർമാരുമായ ഉന്നത വിദ്യാഭ്യാസമുള്ളവരായിരുന്നു കുറ്റാരോപിതർ. സൂറത്ത് രാജശ്രീ ഹാളിൽ 2001 ഡിസംബർ 27ന് മൈനോറിറ്റീസ് എഡ്യുക്കേഷണൽ ബോർഡ് വിളിച്ചു ചേർത്ത യോഗം സിമിയുടെ രഹസ്യ യോഗമാണെന്നായിരുന്നു പോലീസിന്‍റെ വാദം.
’20 വർഷത്തിന് ശേഷം ഞങ്ങൾ കുറ്റക്കാരല്ലെന്ന് കോടതി വിധിച്ചിരിക്കുന്നു. എന്നാൽ, ഈ വർഷങ്ങൾ മുഴുവൻ ഞങ്ങളെയും ഞങ്ങളുടെ കുടുംബത്തെയും ദുരിതത്തിലാക്കിയവരെ കുറിച്ചാണ് ഞങ്ങൾ ചോദിക്കുന്നത്’- സിമിയുടെ മുൻ ജനറൽ സെക്രട്ടറി ആയിരുന്ന സിയാവുദ്ദീൻ സിദ്ദീഖി ചോദിച്ചു.
