
കാസര്‍കോട്: പൈവളിഗെ ബായിക്കട്ടയിലെ ബാളിഗെ അസീസ് (40) വധക്കേസില്‍ പ്രതികളെ കാസര്‍കോട് ജില്ലാ അഡീ. സെഷന്‍സ് (രണ്ട്) കോടതി വിട്ടയച്ചു. ശനിയാഴ്‌ച ഉച്ചയോടെയാണ് പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള കോടതി വിധിയുണ്ടായത്.
കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിക്കാതിരുന്നതിനാൽ ആണ് പ്രതികളെ വിട്ടത്. കേസിലെ ഭൂരിഭാഗം സാക്ഷികളും കൂറുമാറുകയും ചെയ്‌തിരുന്നു. 2014 ജനുവരി 25ന് രാത്രിയാണ് പൈവളിഗെയില്‍ ബാളിഗെ അസീസിനെ വെട്ടിക്കൊലപ്പെടുത്തിയത്.

പൈവളിഗെയിലെ അബ്ദുല്‍ ഹമീദ് എന്ന അമ്മി, ഷാഫി എന്ന ചോട്ട ഷാഫി, മടിക്കേരിയിലെ ഷൗക്കത്തലി, ബണ്ട്വാളിലെ മുഹമ്മദ് റഫീഖ്, കയര്‍കട്ടയിലെ കെ.അന്‍ഷാദ്, പൈവളിഗെ സ്വദേശികളായ മുഹമ്മദ് റഹീസ്, ജയറാം നോണ്ട, ഇസു കുസിയാദ്, നൂര്‍ഷ, കെ.ഷാഫി, പി.അബ്ദുല്‍ ശിഹാബ് എന്നിവരാണ് പ്രതികള്‍. ഇവരില്‍ മൂന്ന് പ്രതികള്‍ കോടതിയില്‍ ഹാജരായില്ല. ഇവര്‍ക്കെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. മൂന്ന് പ്രതികള്‍ ഒഴികെയുള്ളവരെയാണ് കോടതി വെറുതെ വിട്ടത്.
