
കെ. എം ഷാജി എം.എല്‍.എയുടെ ആഡംബര വീട് പൊളിച്ച് മാറ്റാന്‍ കോഴിക്കോട് കോര്‍പറേഷന്‍ നോട്ടീസ് നല്‍കും. വീട് നിര്‍മാണം അനധികൃതമെന്ന് കോര്‍പറേഷന്‍ കണ്ടെത്തിയിരുന്നു. കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ പാലിക്കാതെയാണ് വീട് നിര്‍മിച്ചത്.
കെ.എം ഷാജിക്ക് വിശദീകരണം നല്‍കാന്‍ 14 ദിവസം അനുവദിക്കും. അപ്പോൾ നൽകുന്ന വിശദീകരണം തൃപ്തികരമല്ലെങ്കില്‍ നടപടി സ്വീകരിക്കുമെന്നും കോര്‍പറേഷന്‍ അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് ഷാജിയുടെ ഭാര്യയുടെ പേരിലുള്ള വേങ്ങേരിയില്‍ സ്ഥിതിചെയ്യുന്ന വീട് കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ അളന്നത്. പ്ലസ് ടു കോഴക്കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ ഷാജിയുടെ സ്വത്തുവകകള്‍ അളക്കാന്‍ കോര്‍പറേഷന് നിര്‍ദേശം നല്‍കുകയായിരുന്നു.

പ്ലസ് ടു കോഴ അഴിമതിയില്‍ കൈക്കലാക്കിയ പണം വീട് നിര്‍മാണത്തിന് ഉപയോഗിച്ചിട്ടുണ്ടെന്ന് നേരത്തെ ആക്ഷേപമുണ്ടായിരുന്നു. ഇത് ഇ.ഡി വിശദമായി പരിശോധിക്കും. 2014ലാണ് അഴീക്കോട് ഹൈസ്‌കൂളില്‍ പ്ലസ്ടു അനുവദിക്കാന്‍ കോഴ വാങ്ങിയെന്ന ആക്ഷേപമുയരുന്നത്. ഇതേ സമയത്താണ് കോഴിക്കോട് വേങ്ങേരിയില്‍ ഷാജി വീടുണ്ടാക്കാന്‍ തുടങ്ങിയത്.
