
കോവിഡിനെതിരെയുള്ള പോരാട്ടത്തിലാണ് രാജ്യം. ശാസ്ത്രം അതിന്‍റെ വഴിക്ക് കോവിഡെതിരായ പോരാട്ടം തുടരുമ്പോൾ, വിശ്വാസികൾ വിചിത്രമായ പല രീതിയിലൂടെയാണ് കോവിഡിനെതിരെ പോരാടുന്നത്. മനുഷ്യരെ കോവിഡിൽ നിന്ന് രക്ഷപ്പെടുത്താൻ ഒരു പ്രതിഷ്ഠ തന്നെ നടത്തിയിരിക്കുകയാണ് തമിഴ് നാട്ടിലെ ഒരു ക്ഷേത്രം. കൊറോണ ദേവിയെയാണ് കോയമ്പത്തൂരിലെ ഒരു ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചിരികുന്നത്. കോയമ്പത്തൂരിലെ കാമാച്ചിപുരം അധിനം എന്ന ക്ഷേത്രത്തിലാണ് ഈ പ്രതിഷ്ഠയുള്ളത്.

ബാധകളിൽ നിന്നും രോഗങ്ങളിൽ നിന്നും ജനങ്ങളെ സംരക്ഷിക്കുന്നതിനായി ദേവതകളെ സൃഷ്ടിക്കുന്നത് ഒരു സമ്പ്രദായമാണെന്ന് ക്ഷേത്രത്തിന്‍റെ ചുമതലയുള്ള ശിവലിംഗേശ്വരൻ പറയുന്നു. തമിഴ്‌നാട്ടിൽ കോയമ്പത്തൂരിലെ പ്ലേഗ് മാരിയമ്മൻ ക്ഷേത്രം പോലുള്ള നിരവധി ക്ഷേത്രങ്ങൾ ഇതിന് ഉദാഹരണങ്ങളാണ്. മുൻകാലങ്ങളിൽ പ്ലേഗ്, കോളറ പൊട്ടിപ്പുറപ്പെട്ട സമയത്ത് ഈ ദേവി ജനങ്ങളെ സംരക്ഷിച്ചുവെന്നാണ് ആളുകൾ വിശ്വസിക്കുന്നത്.
ഗ്രാനൈറ്റ് ഉപയോഗിച്ചാണ് ഈ ക്ഷേത്രത്തിലെ കൊറോണ ദേവിയുടെ വിഗ്രഹം നിർമ്മിച്ചിരിക്കുന്നത്. 48 ദിവസത്തേക്ക് ഇവിടെ പ്രത്യേക പൂജകൾ നടത്തുന്നുണ്ട്. മഹാ യാഗം നടക്കുന്ന സമയത്ത് ആളുകൾക്ക് പ്രാർത്ഥന നടത്താൻ ക്ഷേത്രം സന്ദർശിക്കാൻ അനുവാദമില്ല. അതേസമയം മാരകമായ വൈറസ് പടരുന്നത് തടയാൻ കർശന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് കഴിഞ്ഞയാഴ്ച തമിഴ്‌നാട് സർക്കാർ സംസ്ഥാനത്തെ ലോക്ഡൗൺ ശക്തമാക്കി.
