കാറഡുക്ക സഹകരണ സംഘം തട്ടിപ്പ്; ഒളിവിൽ പോയ സെക്രട്ടറിയും കൂട്ടാളിയും അറസ്റ്റിൽ, വ്യാജ സ്വർണ പണയത്തിലും പണയസ്വർണം തട്ടിയെടുത്തും 4.76 കോടിയുടെ വെട്ടിപ്പാണ് നടത്തിയത്

  • Post category:local news / news
  • Reading time:1 min read
You are currently viewing കാറഡുക്ക സഹകരണ സംഘം തട്ടിപ്പ്; ഒളിവിൽ പോയ സെക്രട്ടറിയും കൂട്ടാളിയും അറസ്റ്റിൽ, വ്യാജ സ്വർണ പണയത്തിലും പണയസ്വർണം തട്ടിയെടുത്തും 4.76 കോടിയുടെ വെട്ടിപ്പാണ് നടത്തിയത്

കാസര്‍കോട്: കാറഡുക്ക സഹകരണ സംഘം തട്ടിപ്പ് കേസില്‍ മുഖ്യപ്രതി അടക്കം രണ്ട് പേർ പിടിയിൽ. സി.പി.എം മുള്ളേരിയ ലോക്കൽ കമ്മിറ്റി അംഗവും സൊസൈറ്റി സെക്രട്ടറിയും കൂടിയായ കർമ്മംതൊടി സ്വദേശി കെ.രതീശൻ, ഇയാളുടെ റിയൽ എസ്‌റ്റേറ്റ് പങ്കാളി കണ്ണൂർ സ്വദേശി മഞ്ഞക്കണ്ടി ജബ്ബാർ എന്നിവരെയാണ് തമിഴ്‌നാട്ടിലെ നാമക്കലിൽ നിന്നും പൊലീസ് പിടിയിലായത്.

കാറഡുക്ക അഗ്രികൾച്ചറിസ്റ്റ് സഹകരണ സംഘത്തിൽ വ്യാജ സ്വർണ പണയത്തിലും പണയസ്വർണം തട്ടിയെടുത്തും 4.76 കോടിയുടെ വെട്ടിപ്പാണ് കെ.രതീശൻ നടത്തിയത്. കഴിഞ്ഞ മാസം 13ന് ആണ് തട്ടിപ്പ് വിവരം പുറത്തറിയുന്നത്. കേസിൽ നേരത്തെ മൂന്നുപേർ അറസ്‌റ്റിലായിരുന്നു.

സി.പി.എം നിയന്ത്രണത്തിലുള്ള കാസർഗോഡ് കാറഡുക്ക അഗ്രികൾച്ചറിസ്‌റ്റ് വെൽഫെയർ കോ- ഓപ്പറേറ്റീവ് സൊസൈറ്റിയിലാണ് ക്രമക്കേട് കണ്ടെത്തിയത്.

സംഭവത്തില്‍ കേസെടുത്തതിന് പിന്നാലെ പ്രതികള്‍ ഒളിവില്‍ പോവുകയായിരുന്നു. ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ഷിബു പാപ്പച്ചൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. രതീശൻ സൊസൈറ്റിയിൽ നിന്ന് കടത്തിക്കൊണ്ടു പോയ സ്വർണം നേരത്തെ അറസ്‌റ്റിലായ അനിൽകുമാർ, ഗഫൂർ, ബഷീർ എന്നിവരുടെ സഹായത്തോടെ പണയം വെച്ചിരുന്നു. ഇതിൽ 185 പവൻ അന്വേഷണ സംഘം വിവിധ ബാങ്കുകളിൽ നിന്ന് തിരിച്ചു പിടിച്ചിട്ടുണ്ട്.

പ്രസിഡണ്ട് ബെള്ളൂർ കിന്നിങ്കാറിലെ കെ.സൂപ്പി നൽകിയ പരാതിയിലാണ് പോലീസ് നടപടി ആരംഭിച്ചത്. പിടിയിലായ പ്രതികളെ കാസര്‍കോട് എത്തിച്ച് ചോദ്യം ചെയ്യും.

0Shares