
നടന്‍ ജോജു ജോര്‍ജിൻ്റെ വാഹനം തകര്‍ത്ത കോണ്‍ഗ്രസുകാരെ കണ്ടെത്താനാകാതെ പോലീസ്. ജാമ്യം കിട്ടില്ലെന്ന് ഉറപ്പായതോടെ പലരും ജില്ല വിട്ടതായാണ് പോലീസ് കരുതുന്നത്. പ്രതിപ്പട്ടികയിലുള്ളവരുടെയും കോണ്‍ഗ്രസ് പ്രാദേശിക നേതാക്കളുടെയും വീടുകളിലും സമീപ പ്രദേശങ്ങളിലും മഫ്തി വേഷത്തില്‍ പോലീസ് നിരീക്ഷണം നടത്തുന്നുണ്ടെങ്കിലും ഇതുവരെ ആരെയും പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.
ഇത് പോലീസിനെ വല്ലാതെ വലയ്ക്കുന്നുണ്ട്. കേസിൻ്റെ അന്വേഷണ ചുമതലയുള്ള മരട് ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം പലരേയും ഫോണില്‍ വിളിച്ചു കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും ആരും തയാറായിട്ടില്ല. പട്ടികയില്‍ ഒന്നാം പ്രതി കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മിണിയാണ്. ഇദ്ദേഹം ഒളിവിലാണെന്നു പോലീസ് പറയുന്നുണ്ടെങ്കിലും കോണ്‍ഗ്രസ് നേതൃത്വം സമ്മതിച്ചിട്ടില്ല.

എന്നാല്‍ അറസ്റ്റിന് വഴങ്ങിക്കൊടുക്കേണ്ട എന്ന നിലപാടിലാണ് ടോണി ചമ്മിണിയെന്നാണ് നിലവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ട്. ഇതിനിടെ സംസ്ഥാന നേതൃത്വം പ്രതിപ്പട്ടികയിലുള്ളവരോടു കീഴടങ്ങാന്‍ നിര്‍ദേശിച്ചെങ്കിലും ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍നിന്നു ജോജു പിന്‍മാറിയതോടെ അത് വേണ്ടെന്നു നിര്‍ദേശിച്ചു.
പോലീസ് ആദ്യം അറസ്റ്റ് ചെയ്ത ഐ.എന്‍.ടി.യു.സി ഓട്ടോ തൊഴിലാളി യൂണിയന്‍ നേതാവ് ജോസഫ് ജോര്‍ജിന് ജാമ്യം ലഭിക്കുകയാണെങ്കില്‍ ഓരോരുത്തര്‍ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുന്നതിന് തീരുമാനിച്ചിരുന്നു. എന്നാല്‍ മറ്റു പ്രതികള്‍ ഒളിവിലുള്ള സാഹചര്യത്തില്‍ ജാമ്യം അനുവദിക്കാനാവില്ലെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്. ഇതോടെ ജയില്‍വാസത്തിന് തയാറല്ലെന്ന നിലപാടാണ് പ്രതിപ്പട്ടികയിലുള്ളവര്‍ക്ക്.
