
ബെംഗളൂരു: കോൺഫിഡൻസ് ഗ്രൂപ്പ് ഉടമയായ സി.ജെ റോയ് ബംഗളുരുവിൽ വെടിയേറ്റ് മരിച്ചു. കോൺഫിഡൻസ് ഗ്രൂപ്പ് കോർപറേറ്റ് ഓഫീസിൽ അദ്ദേഹത്തിൻ്റെ മുറിയിലാണ് വെടിയേറ്റ റോയിയെ ജീവനക്കാർ കണ്ടത്. സ്വയം വെടിവെച്ച് ജീവനൊടുക്കി എന്നാണ് പ്രാഥമിക വിവരം. ബെംഗളൂരുവിലെ റിച്ച്മണ്ട് സർക്കിളിലെ ഓഫീസിൽ വച്ചാണ് സംഭവം. സംഭവത്തിന് പിന്നാലെ റോയിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വെള്ളിയാഴ്ച ഉച്ചക്ക് ശേഷമാണ് സംഭവം നടന്നത്. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിന് പിന്നാലെയാണ് സംഭവം എന്നതും ബിസിനസ്സ് ലോകത്തെ ഞെട്ടിച്ചു.
ബംഗളൂരുവിന് പിന്നാലെ കർണാടകയിലെ വിവിധ ഇടങ്ങളിലും കേരളത്തിലും തമിഴ് നാട്ടിലും അടക്കം സൗത്ത് ഇന്ത്യയിൽ റോയിക്ക് വലിയ ബിസിനസ് സാമ്രാജ്യം തന്നെയുണ്ട്. കൂടാതെ വിദേശത്തും ബിസിനസ് വളർത്തിയെടുത്ത അദ്ദേഹം ദുബായ് കേന്ദ്രീകരിച്ച് വലിയ ബിസിനസ് നടത്തുന്ന വ്യക്തിയാണ്. മലയാള സിനിമ നിർമ്മാണ രംഗത്തും തൻ്റെതായ സാനിധ്യം അറിയിച്ചു. മരണത്തിൽ വിശദമായ അന്വേഷണം ആവശ്യമായി വരും. വെടിയേറ്റ് സമയം ഓഫീസിൽ റെയ്ഡിന് എത്തിയ ഉദ്യോഗസ്ഥർ ഉണ്ടായിരുന്നു എന്നതാണ് പ്രധാനം. കൊച്ചിയിൽ നിന്നുള്ള ഉദ്യോഗസ്ഥർ എന്നാണ് വിവരം. സംഭവത്തിന് ശേഷം നിരവധി രേഖകളുമായി ഉദ്യോഗസ്ഥർ മടങ്ങി എന്നതും പുറത്ത് വരുന്നുണ്ട്. സംഭവം അറിഞ്ഞ് റോയിയുടെ അടുത്ത സുഹൃത്തുക്കളും കുടുംബവും കോൺഫിഡൻസ് ഗ്രൂപ്പിലെ ഉയർന്ന ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തിയതായാണ് വിവരം. ഓഫീസിലേക്ക് ആർക്കും പ്രവേശനം ഇല്ലാത്ത വിധം പോലീസ് നടപടി ക്രമങ്ങൾക്കും പരിശോധനക്കുമായി സീൽ ചെയ്തിട്ടുണ്ട്. വിശദമായ അന്വേഷണം നടക്കും എന്നാണ് അറിയാനായത്.
