
എംജി സർവകാലശാല സെനറ്റ് തെരഞ്ഞെടുപ്പിനിടെ എ.ഐ.എസ്.എഫ് വനിതാ നേതാവിനെ ആക്രമിച്ച സംഭവത്തിൽ ഏഴ് എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. കോട്ടയം ഗാന്ധിനഗർ പൊലീസാണ് കേസെടുത്തത്. എസ്എഫ്‌ഐ എറണാകുളം ജില്ലാ ഭാരവാഹികളായ അമൽ സി. എ, അർഷോ, പ്രജിത്ത്, വിദ്യാഭ്യാസ മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫ് ആയ കെ. എം അരുൺ, കോട്ടയം നേതാക്കളായ ഷിയാസ്, ടോണി കുരിയാക്കോസ്, സുധിൻ എന്നിവർക്ക് എതിരെയാണ് കേസ്.

സ്ത്രീയെ ഉപദ്രവിച്ചതിനും ജാതീയ അധിക്ഷേപത്തിനുമാണ് കേസെടുത്തിരിക്കുന്നത്. ഇവർക്കെതിരെ എ.ഐ.എസ്.എഫ് വനിതാ നേതാവ് പൊലീസിന് മൊഴി നൽകിയതിന് പിന്നാലെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. എം. ജി സർവകാലശാല സെനറ്റ് തെരെഞ്ഞെടുപ്പിനിടെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ജാതിപരമായ അധിക്ഷേപിക്കുകയും മർദിക്കുകയും ചെയ്തുവെന്നാണ് പരാതി. കോട്ടയം ഗാന്ധിനഗർ പോലീസ് സ്റ്റേഷനിൽ എത്തിയാണ് മൊഴി നൽകിയത്.
കോട്ടയം ജില്ലാ പോലീസ് മേധാവിക്കും പരാതി നൽകി. എസ്.എഫ്.ഐ എറണാകുളം ജില്ലാ ഭാരവാഹികളായ അമൽ സി. എ, അർഷോ, പ്രജിത്ത്, വിദ്യാഭ്യാസ മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫ് ആയ കെ.എം.അരുൺ എന്നിവർക്കെതിരെയാണ് പരാതി.
അതേസമയം കനയ്യകുമാർ ഉൾപ്പെടെയുള്ള നേതാക്കൾ പാർട്ടി വിട്ടതിൻ്റെ ജാള്യത മറയ്ക്കാൻ എസ്.എഫ്.ഐ നേതാക്കൾക്കെതിരെ തങ്ങൾക്കെതിരെ അടിസ്ഥാനരഹിത ആരോപണങ്ങൾ ഉന്നയിക്കുകയാണെന്ന് എസ്.എഫ്.ഐ ആരോപിച്ചു.
