
എം.എൽ.എ എൽദോസ് കുന്നപ്പിള്ളിലിന് എതിരായ പീഡന പരാതിയിൽ ഉപാധികളോടെ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെ പ്രതികരണവുമായി പരാതിക്കാരി രംഗത്ത്. ജാമ്യം ലഭിച്ചതിൽ ഒന്നും പറയാനില്ലെന്നും പരാതിയിൽ ഉറച്ച് നിൽക്കുകയാണെന്നും യുവതി പറഞ്ഞു.
പി.ആർ ഏജൻസി ജീവനക്കാരിയായല്ല എൽദോസിനെ പരിചയപ്പെട്ടത്. അദ്ദേഹം പറയുന്നത് പച്ചക്കള്ളമാണ്. എൽദോസിൻ്റെ വീട്ടിൽ വന്നിട്ടുണ്ടെന്നും അപ്പോഴൊന്നും സി.സി.ടി.വി ക്യാമറ വീട്ടിൽ ഇല്ലായിരുന്നുവെന്നും പരാതിക്കാരി വ്യക്തമാക്കുന്നു. ഇന്ന് രാവിലെയാണ് പരാതിക്കാരിയുടെ ഭാഗം കോടതി കേട്ടത്. തന്നെ ആക്രമിക്കാനും വധിക്കാനും ശ്രമിച്ചെന്ന കാര്യം പരാതിക്കാരി കോടതിയെ അറിയിച്ചിരുന്നു.

എൽദോസിൻ്റെ ഫോണുകൾ പിടിച്ചെടുക്കണമെന്ന ആവശ്യം പ്രോസിക്യൂഷൻ കോടതിയിൽ ഉന്നയിച്ചിരുന്നു. ഇതടക്കമുള്ള കാര്യങ്ങൾ വിശദമായി കേട്ട ശേഷമാണ് കോടതി എൽദോസിന് ജാമ്യം അനുവദിച്ചത്. 22-ാം തീയതി അന്വേഷണ സംഘത്തിന് മുന്നിൽ എൽദോസ് ഹാജരാകണം.
