
തിരുവനന്തപുരം: തലസ്ഥാനത്ത് ആറിടത്ത് ഭീകരാക്രമണ സാധ്യത. ഭീകരരെ നേരിടാന്‍ ഡല്‍ഹിയില്‍ നിന്ന് എന്‍.എസ്.ജി കമാന്‍ഡോകള്‍ ഇറങ്ങുന്നു. കേരളാ പൊലീസും എന്‍.എസ്.ജിയും (നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ്) സംയുക്തമായി നടത്തുന്ന മോക് ഡ്രില്ലാണ് സംഭവം.
തലസ്ഥാനത്തെ പുതിയ മാള്‍ അടക്കം ആറ് സ്ഥലങ്ങള്‍ മോക് ഡ്രില്ലിനായി കണ്ടെത്തിയിട്ടുണ്ട്. ഡല്‍ഹിയില്‍ നിന്ന് 400 എന്‍.എസ്.ജി കമാന്‍ഡോകള്‍ തലസ്ഥാനത്തെത്തി. ഭീകരാക്രമണമോ സ്‌ഫോടനമോ പോലുള്ള ആക്രമണങ്ങളുണ്ടായാല്‍ പൊലീസ് എങ്ങനെ പ്രതികരിക്കുന്നു, എത്ര വേഗത്തില്‍ സ്ഥലത്തെത്തുന്നു, കേന്ദ്രസേന എത്തുംവരെ എങ്ങനെ പ്രതിരോധിക്കുന്നു, കേന്ദ്രസേനയുമായി എങ്ങനെ ആശയ വിനിമയം നടത്തുന്നു എന്നൊക്കെ അറിയാനുള്ളതാണ് മോക് ഡ്രില്‍.

എന്‍.എസ്.ജി സംഘം ഒരാഴ്‌ച മുമ്പ് കേരളത്തിലെത്തി വിവിധ നഗരങ്ങളിലെ സുരക്ഷാ പരിശോധനകള്‍ നടത്തിയിരുന്നു. അതിന് ശേഷമാണ് മോക്ഡ്രില്ലിനായി സ്ഥലങ്ങള്‍ തിരഞ്ഞെടുത്തത്.
എന്‍.എസ്.ജിയുടെ ഉന്നത ഉദ്യോഗസ്ഥര്‍ പൊലീസ് ആസ്ഥാനത്തെത്തി ഡി.ജി.പി അനില്‍കാന്തുമായി കൂടിക്കാഴ്‌ച നടത്തി. ഷോപ്പിംഗ് മാള്‍ അടക്കമുള്ള സ്ഥലങ്ങളില്‍ സ്‌ഫോടനം, ഭീകരാക്രമണം എന്നിവയുടെ പ്രതീതിയുണ്ടാക്കിയ ശേഷമായിരിക്കും എന്‍.എസ്.ജിയുടെ ‘ഓപ്പറേഷന്‍’. മണിക്കൂറുകള്‍ നീളുന്ന ‘ഓപ്പറേഷനു’ശേഷം സുരക്ഷാ പിഴവുകളെ കുറിച്ച് എന്‍.എസ്.ജി പൊലീസിന് റിപ്പോര്‍ട്ട് നല്‍കും. ഈ പിഴവുകള്‍ പരിഹരിച്ച് പൊലീസ് കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കണം.

അതീവ സുരക്ഷാ കേന്ദ്രങ്ങളായി പ്രഖ്യാപിച്ചിട്ടുള്ള സ്ഥലങ്ങളിലെ സുരക്ഷ വിലയിരുത്തുകയാണ് മോക്ഡ്രില്ലിൻ്റെ ലക്ഷ്യം.
തന്ത്രപ്രധാനം, തലസ്ഥാനം
ബഹിരാകാശ ഗവേഷണവും കര -വ്യോമ സേനകളുടെ കമാന്‍ഡുമുള്ള തലസ്ഥാനം തന്ത്രപ്രധാനമായ രാജ്യാതിര്‍ത്തിയാണ്. തിരുവനന്തപുരത്ത് നിന്ന് 380.19 കിലോമീറ്റര്‍ മാത്രം അകലെയാണ് ശ്രീലങ്ക. അവിടെ ചൈനീസ് സേനയുടെ സാന്നിദ്ധ്യം വര്‍ദ്ധിക്കുന്നത് ഇന്ത്യയ്ക്ക് തലവേദനയാണ്.
2015-ല്‍ പാകിസ്ഥാന്‍ കരസേനാ മേധാവി കൊളംബോയിലെ ശ്രീലങ്കന്‍ സേനാ ആസ്ഥാനത്തെത്തിയതിന് തൊട്ടുപിന്നാലെ ദേശീയസുരക്ഷാ ഉപദേഷ്‌ടാവ് അജിത്ത് ഡോവല്‍ തിരുവനന്തപുരത്തു എത്തിയിരുന്നു. പാകിസ്ഥാനുമായി അടുത്ത ബന്ധമുള്ള മാലദ്വീപിലേക്ക് മുക്കാല്‍ മണിക്കൂര്‍ ആകാശദൂരം മാത്രം.
