
കൊച്ചി: നഗരം അതിതീവ്ര മഴയില്‍ കൊച്ചി നഗരം മുങ്ങി. ചൊവാഴ്‌ച രാവിലെ ഏഴരമുതല്‍ 10 വരെയായിരുന്നു കനത്ത മഴ. മണിക്കൂറില്‍ ഏഴുമുതല്‍ എട്ടു സെന്റീമീറ്റര്‍ വരെ മഴപെയ്‌തതായാണ് മഴ മാപിനികളിലെ കണക്ക്. കൊച്ചി നഗരം സ്‌തംഭിച്ച മഴയ്‌ക്കുകാരണം ലഘു മേഘവിസ്‌ഫോടനം ആണെന്ന് കൊച്ചി ശാസ്‌ത്രസാങ്കേതിക സര്‍വകലാശാല റഡാര്‍ വിഭാഗം മേധാവി ഡോ.എസ്. അഭിലാഷ് പറഞ്ഞു. ചൊവ്വാഴ്‌ചയാണ് മഴ കനത്തു വെള്ളം കയറിയത്. പിന്നീട് മലവെള്ളം നഗരത്തിൽ നിന്നും താഴ്‌ന്നെങ്കിലും വീടുകളും കെട്ടിടങ്ങളും ചെളിയിൽ പൂണ്ടു.

മഴയെത്തുടര്‍ന്ന് നഗരത്തില്‍ മണിക്കൂറുകളോളം ഗതാഗതം നിശ്‌ചലമായിരുന്നു. അഞ്ഞൂറിൽപരം വീടുകളില്‍ വെള്ളം കയറി. വാഹനങ്ങള്‍ ഗതാഗത കുരുക്കില്‍പ്പെട്ടു. റോഡില്‍ അപ്രതീക്ഷിതമായുള്ള വെള്ളക്കെട്ടില്‍ നിരവധി വാഹനങ്ങളുടെ എന്‍ജിന്‍ ഓഫായി. കൊച്ചി നഗരം സമീപകാലത്ത് ഇത്ര ശക്‌തമായ മഴയ്‌ക്ക് സാക്ഷിയായിട്ടില്ല.
നഗരം കേന്ദ്രീകരിച്ചായിരുന്നു മഴ. ചുരുങ്ങിയ സമയത്തിനുള്ളില്‍ അതിതീവ്രമഴ പെയ്‌തതോടെ പലയിടത്തും വെള്ളക്കെട്ടുണ്ടായി. ബ്രേക്ക് ത്രൂ പരിപാടിയിലൂടെ തോടുകള്‍ നവീകരിച്ചിട്ടും വെള്ളക്കെട്ട് ഉണ്ടാകുകയായിരുന്നു. നഗര പരിഷ്‌കാരങ്ങൾ ശാസ്ത്രീയ രീതിയിൽ ചെയ്യാത്തതാണ് വെള്ളപ്പൊക്കം ഉണ്ടാകാൻ കാരണമാകുന്നത് എന്നും അഭിപ്രായമുണ്ട്.
