
കാസര്‍കോട്: ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ സ്ഥാപിച്ച പുല്‍ക്കൂട് നശിപ്പിച്ചു. മുളിയാറിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലായിരുന്നു സംഭവം. മൂളിയാര്‍ സ്വദേശിയായ മുസ്തഫ അബ്ദുള്ളയാണ് പുല്‍ക്കൂട് നശിപ്പിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. സര്‍ക്കാര്‍ ആശുപത്രിയില്‍ പുല്‍ക്കൂട് സ്ഥാപിക്കുന്നത് ശരിയല്ലെന്ന് പറഞ്ഞായിരുന്നു മുസ്തഫ പുല്‍ക്കൂട് നശിപ്പിച്ചത്. കയ്യില്‍ പ്ലാസ്റ്റിക് കവറുമായി എത്തിയ ഇയാള്‍ ഉണ്ണിയേശുവിനെ ഉള്‍പ്പെടെ അതിലിട്ട് പുറത്തുകൊണ്ടുപോയി കളയുകയായിരുന്നു.
സംഭവം ചോദ്യം ചെയ്‌ത ആളോട് മുസ്തഫ കയര്‍ക്കുകയും, പോയി യേശുക്രിസ്തുവിനോട് പറയാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതിൻ്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

യാതൊരു കൂസലുമില്ലാതെ തൻ്റെ മേല്‍വിലാസം ഉള്‍പ്പെടെ മുസ്തഫ വെളിപ്പെടുത്തുന്നുണ്ട്. അതേസമയം ആശുപത്രിയില്‍ പുല്‍ക്കൂട് സ്ഥാപിച്ചാല്‍ അസുഖം കൂടുമെന്നും അതിനാലാണ് എടുത്ത് കളഞ്ഞതെന്നും മുസ്തഫ പറയുന്നതിൻ്റെ ശബ്ദസന്ദേശവും പുറത്തുവന്നിട്ടുണ്ട്.
സംഭവത്തില്‍ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. നാട്ടിലെ നിലവിലുള്ള മതസൗഹാർദ്ദം തകർക്കാനാണ് ഇത്തരം പ്രവർത്തനങ്ങളെന്ന് നാട്ടുകാർ ആരോപിച്ചു. മതേതരത്വവും മാനവികതയും ഇലാതാക്കി താലിബാനിസം പോലുള്ള സംഭവങ്ങൾ അംഗീകരിക്കാനാവില്ലെന്ന് മുളിയാറിലെ സാമൂഹിക- രാഷ്ട്രീയ രംഗത്തെ ആളുകൾ പറഞ്ഞു. മുസ്തഫയ്‌ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി മുളിയാര്‍ മണ്ഡലം കമ്മിറ്റി രംഗത്ത് എത്തി. സംഭവം പ്രതിഷേധാര്‍ഹം ആണെന്നും ബി.ജെ.പി അഭിപ്രായപ്പെട്ടു.
