
പാംഗോങ് തടാകത്തോടു ചേർന്നുള്ള മലനിരകളിൽ എളുപ്പം പൊളിച്ചു നീക്കാൻ കഴിയാത്ത താൽക്കാലിക കെട്ടിടങ്ങളും ചൈന നിർമിച്ചതായി ഉപഗ്രഹദൃശ്യങ്ങൾ. പാംഗോങ്ങിൽ നിന്ന് ഉടനെങ്ങും പിൻമാറില്ലെന്ന സന്ദേശമാണ് ഇതിലൂടെ ചൈന നൽകുന്നത്.
പ്രദേശത്ത് ഇന്ത്യയും സേനാ സന്നാഹം ഗണ്യമായി വർദ്ധിപ്പിച്ചു. സേനാ വാഹനങ്ങളും ആയുധങ്ങളുമടക്കമുള്ള സന്നാഹങ്ങളുമായി ഇത്രയും അടുത്ത് ഇരു സേനകളും നേർക്കുനേർ നിലയുറപ്പിച്ചിരിക്കുന്നത് ഗൗരവമേറിയ സാഹചര്യമാണ്.

ഇതിനിടെ, വ്യോമസേനയിൽ പുതുതായി ചേർന്ന സേനാംഗങ്ങളെ അതിർത്തിയോടു ചേർന്നുള്ള മുൻനിര താവളങ്ങളിലേക്ക് അയയ്ക്കാൻ തീരുമാനിച്ചു. ഹൈദരാബാദിനു സമീപം ദുന്ദിഗൽ സേനാ അക്കാദമിയിലെ പാസിങ് ഔട്ട് പരേഡ് വീക്ഷിച്ച ശേഷം സേനാ മേധാവി എയർ ചീഫ് മാർഷൽ ആർ.കെ.എസ്. ഭദൗരിയ ആണ് ഇക്കാര്യം അറിയിച്ചത്.
സാധാരണനിലയിൽ അക്കാദമിയിൽ നിന്ന് പാസായതിനു ശേഷമുള്ള ഏതാനും ആഴ്ചകളുടെ അവധി റദ്ദാക്കിയാണ്, എത്രയും വേഗം അതിർത്തിയിലേക്കു നീങ്ങാനുള്ള നിർദേശം. ലഡാക്കിൽ ഒന്നിലധികം പ്രദേശങ്ങളിൽ ചൈനയുടെ ഇടപെടൽ ഉണ്ടായെന്ന റിപ്പോർട്ടുകളെ തുടർന്ന് ഇവിടങ്ങളിൽ എയർ പട്രോൾ ശക്തമാക്കിയെന്ന് വ്യോമസേന വ്യക്തമാക്കി .
