
ഭർത്താവിന്‍റെ സുഹൃത്തിനൊപ്പം ജീവിക്കാന്‍ ഒന്നര വയസുള്ള മകനെ കൊലപ്പെടുത്തിയ സംഭവത്തില്‍ കസ്റ്റഡിയിൽ പോലീസിന്‍റെ ചോദ്യം ചെയ്യൽ നേരിട്ട ആദ്യദിവസം മാത്രം ശരണ്യയുടെ മൊബൈൽ ഫോണിലേക്ക് വന്നതു കാമുകന്‍റെ 17 മിസ്ഡ് കോൾ. ശരണ്യയുടെ ഫോണിൽ നിന്നും പോലീസിന് ലഭിച്ച ചാറ്റ് ഹിസ്റ്ററിയിൽനിന്നും വ്യക്തമായത് കാമുകനൊപ്പം ഒരുമിച്ചു ജീവിക്കാനുള്ള അതിയായ ആഗ്രഹത്തിന്‍റെ ചിത്രം.
ഭർത്താവ് പ്രണവിന്‍റെ സുഹൃത്തുകൂടിയായ വാരം സ്വദേശിയുമായി ഒരു വർഷം മുൻപായിരുന്നു ശരണ്യ ബന്ധം തുടങ്ങുന്നത്. ശരണ്യ ഗർഭിണിയായശേഷം പ്രണവ് ഒരു വർഷത്തേക്ക് ഗൾഫിൽ ജോലിക്കു പോയിരുന്നു.
തിരിച്ചെത്തിയശേഷമാണ് ദാമ്പത്യത്തിൽ ഉലച്ചിലുണ്ടാകുന്നത്. പ്രണവിന്‍റെ സുഹൃത്തിന് ഇക്കാര്യം അറിയാമായിരുന്നു. ഈ അവസരം മുതലെടുക്കാനാണ് അയാൾ ശരണ്യയുമായി ഫെയ്സ്ബുക് വഴി ബന്ധം സ്ഥാപിച്ചതെന്നും പോലീസ് കരുതുന്നു.

പിന്നീട് അത് ഫോൺ വിളിയിലേക്കും ചാറ്റിലേക്കും നീണ്ടു. കാമുകന് മറ്റൊരു കാമുകിയുണ്ടെന്നും അവരെ വിവാഹം ചെയ്യാനിരിക്കുകയാണെന്നുമാണു പോലീസിനു ലഭിച്ച വിവരം.വിവാഹം ചെയ്യാമെന്നു കാമുകൻ ശരണ്യയ്ക്കു വാഗ്ദാനം നൽകിയിരുന്നില്ലെന്ന് ചാറ്റുകളിൽ വ്യക്തമാണ്. കുഞ്ഞിനെ ഒഴിവാക്കാൻ കാമുകൻ ആവശ്യപ്പെട്ടിരുന്നില്ലെന്നും പോലീസ് പറയുന്നു. എന്നാൽ, കാമുകനുമൊത്തു ജീവിക്കാൻ ശരണ്യ അതിയായി ആഗ്രഹിച്ചു. അതിനു തടസ്സം കുഞ്ഞാണെന്നു തെറ്റിധരിക്കുകയും ചെയ്തു. അങ്ങനെയാണു കുഞ്ഞിനെ കൊലപ്പെടുത്താൻ തീരുമാനിക്കുന്നത്.
മൂന്നു മാസങ്ങൾക്ക്ശേഷം ഭർത്താവ് വീട്ടിലെത്തിയത് അതിനുള്ള നല്ല അവസരമായി ശരണ്യ കണ്ടു. താനും കുഞ്ഞുമായി അകന്നു കഴിയുന്ന പ്രണവിന്‍റെ യാദൃച്ഛികമായ സാന്നിധ്യം അയാളെ പ്രതിക്കൂട്ടിൽ നിർത്തുമെന്നും ശരണ്യ കണക്കുകൂട്ടി. ഭർത്താവിനെയും കുഞ്ഞിനെയും ഒരുമിച്ച് ഒഴിവാക്കാനായിരുന്നു തന്ത്രം. കുഞ്ഞിനെ കൊലപ്പെടുത്താൻ കാരണം കാമുകനുമായുള്ള ബന്ധമാണെങ്കിലും അയാൾക്ക് ഇതിൽ പങ്കില്ലെന്നാണു പോലീസ് നിഗമനം.എങ്കിലും വിളിച്ചുവരുത്തി വിശദമായി ചോദ്യം ചെയ്യും.
