
തിരുവനന്തപുരം: കേരളീയം പരിപാടിയുടെ വന്‍ വിജയത്തിൻ്റെ ശോഭ കെടുത്തുക എന്ന ലക്ഷ്യത്തോടെ കെട്ടിച്ചമച്ചതാണ് ആദിമം പരിപാടിക്കെതിരായ പ്രചാരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
നാടോടി ഗോത്ര കലാകാരന്‍മാര്‍ക്ക് അവരുടെ പരിപാടി അവതരിപ്പിക്കാനുള്ള വേദി ഒരുക്കിയതാണ് ആദിമം.
പളിയനൃത്തം അവതരിപ്പിച്ചതില്‍ ഒരുതെറ്റും കാണാനാവില്ല. പരമ്പരാഗത ഗോത്ര വിഭാഗത്തില്‍ പെട്ട കലാകരന്‍മാര്‍ക്ക് ഫോക്ലോര്‍ അക്കാഡമിയാണ് വേദിയൊരുക്കിയത്.

അവരെ പ്രദര്‍ശന വസ്‌തുക്കളാക്കി എന്ന പ്രചാരണം ശരിയായ ഉദ്ദേശ്യത്തോടെ നടന്നതല്ല. തങ്ങളുടെ പ്രകടനം ജനം കണ്ടതില്‍ അവര്‍ സന്തുഷ്ടരായിരുന്നു.
പരമ്പരാഗത കുടിലിന് മുന്നില്‍ കലാകാരന്‍മാര്‍ വിശ്രമിക്കുന്ന ചിത്രം പ്രദര്‍ശനമാണെന്ന് പ്രചരിപ്പിക്കുകയാണ് ഉണ്ടായത്. ആദിമ മനുഷ്യരുടെ ജീവിതവും ആചാരാനുഷ്ഠാനങ്ങളും പരിചയപ്പെടുത്തുന്നത് ലോകത്തെമ്പാടും നടക്കുന്നു. കേരളീയം ജനശ്രദ്ധ നേടിയപ്പോള്‍ അതിൻ്റെ ശോഭ കെടുത്താന്‍ ശ്രമമുണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു.
