
ഡൽഹിയിൽ കേരളം സവിശേഷമായ സമരമാണ് നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന നിയമ സഭാംഗങ്ങളും പാർലമെണ്ട് അംഗങ്ങളും പ്രക്ഷോഭത്തിൽ പങ്കെടുക്കും. അനിവാര്യമായ പ്രക്ഷോഭമാണെന്നും കേരളത്തിൻ്റെ അതിജീവനത്തിനും മുന്നോട്ട് പോക്കിനും അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൻ്റെ മാത്രമല്ല പൊതുവിൽ സംസ്ഥാനങ്ങളുടെ, ഭരണഘടന ദത്തമായ അവകാശങ്ങൾ സംരക്ഷിക്കാനുള്ള പ്രക്ഷോഭം ആണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആരെയും തോൽപ്പിക്കാനല്ല സമരം, തോറ്റു പിന്മാറുന്നതിന് പകരം അർഹതപ്പെട്ടത് നേടിയെടുക്കുക എന്നതാണ് ലക്ഷ്യം. രാജ്യം മുഴുവൻ പിന്തുണയുമായി കേരളത്തോടൊപ്പമുണ്ട്. രാജ്യമാകെ കേരളത്തോടൊപ്പം അണിചേരും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന് കക്ഷിരാഷ്ട്രീയ മുഖം നൽകി കാണാൻ ശ്രമിക്കരുതെന്ന് അദ്ദേഹം പറഞ്ഞു.
എൻ.ഡി.എ ഭരിക്കുന്ന ഇടങ്ങളിൽ ലാളനയും മറ്റിടങ്ങളിൽ പീഡനവും എന്നതാണ് കേന്ദ്ര നയം. പ്രതിപക്ഷ മുഖ്യമന്ത്രിമാർക്ക് അയച്ചിട്ടുണ്ട്. ധന ഉത്തരവാദിത്ത നിയമം പാസാക്കിയ സംസ്ഥാനമാണ് കേരളം. സഭ അംഗീകരിച്ച രേഖയെ എക്സിക്യൂട്ടീവ് തീരുമാനത്തിലൂടെ അട്ടിമറിച്ചു. സംസ്ഥാന സംരംഭങ്ങൾ എടുത്ത വായ്‌പകളെ കൂടി സംസ്ഥാനത്തിൻ്റെ കടമെടുപ്പ് പരിധിയിൽ മുൻകാല പ്രിയത്തോടെ ഉൾപ്പെടുത്തി. നടപ്പവർഷം 7000 കോടി രൂപയുടെ വെട്ടിക്കുറവ് ഉണ്ടായി.

ഏതു വിധേനയും കേരളത്തെ ബുദ്ധിമുട്ടിക്കാൻ നിർബന്ധിത ബുദ്ധിയാണ് ഇവിടെ കാണാൻ കഴിയുന്നത്. 12,000 കോടി രൂപ കേരളത്തിൻ്റെ കടമെടുപ്പ് പരിധിയിൽ നിന്നും വെട്ടിക്കുറിച്ചു. ഭരണഘടന വിരുദ്ധമായ നടപടിയാണ് കേന്ദ്രത്തിൻ്റെത്. 84454 കോടി രൂപയുടെ പ്രവർത്തനങ്ങൾക്കാണ് കിഫ്ബി ഇതുവരെ അനുമതി നൽകിയിരിക്കുന്നത്. ദീർഘകാല ലക്ഷ്യം വെച്ച് പ്രവർത്തിക്കുന്ന കിഫ്‌ബിക്കെതിരെ ലക്ഷ്യം വെച്ച് കുപ്രചരണം നടത്തുന്നു. സംസ്ഥാനത്തിൻ്റെ സാമ്പത്തികം സ്വയംഭരണ അവകാശത്തിൽ മേലുള്ള ഹീനമായ കൈകടത്തൽ ആണതെന്നും മുഖ്യമന്ത്രി ആരോപിച്ചു.
സാമ്പത്തിക ഫെഡറലിസത്തെ കേന്ദ്രം തകർക്കുന്നു. യൂണിയൻ സർക്കാരിൻ്റെത് വിവേചനപരമായ നീക്കം. സംസ്ഥാനത്തിൻ്റെ സാമൂഹ്യ ക്ഷേമ പ്രവർത്തന പദ്ധതികൾക്ക് വിലങ്ങു തടിയാകുന്നു. കാര്യം സുപ്രീംകോടതിക്ക് മുമ്പാകെ ഉന്നയിച്ചിട്ടുണ്ട്. കേന്ദ്രം ഇതിൽ നിന്നും പിന്തിരിയണം. ലൈഫ് പദ്ധതിയിൽ നിർമ്മിക്കുന്ന വീടുകൾക്ക് കേന്ദ്രത്തിൻ്റെ ബ്രാൻഡിംഗ് നൽകിയില്ലെങ്കിൽ ചെറിയ തുക പോലും അനുവദിക്കില്ല എന്നാണ് കേന്ദ്രത്തിൻ്റെ നിലപാട്.
സംസ്ഥാന പദ്ധതികളായി ബ്രാൻഡ് ചെയ്‌തില്ലെങ്കിൽ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തി സാമ്പത്തികമായി ഞെരുക്കും എന്ന നിലപാടാണ് എടുക്കുന്നത്. ഇത് ജനാധിപത്യ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്. കേരളം ഇതുവരെ നേടിയ നേട്ടങ്ങൾ ശിക്ഷ ആയി മാറുന്ന അവസ്ഥ ഉണ്ടാകും. ഈ ആവശ്യം ശക്തമായി ഉന്നയിക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.
കേന്ദ്രത്തിൻ്റെ ഇടപെടൽ ഫെഡറൽ വ്യവസ്ഥയെ തകർക്കും. കേരളത്തിന് അർഹമായ തുക നിഷേധിക്കുന്നതാണ് കേന്ദ്രത്തിൻ്റെ സമീപം. സംസ്ഥാനങ്ങൾക്കുള്ള ധനസഹായം 41% മായി പതിനഞ്ചാം ധനകമ്മീഷൻ നിശ്ചയിച്ചു.
ജി.എസ്.ടി നടപ്പാക്കിയപ്പോൾ സംസ്ഥാനങ്ങൾക്ക് 44 ശതമാനം നികുതി അടിയറവ് വയ്‌ക്കേണ്ടി വന്നു. എന്നാൽ കേന്ദ്രത്തിന് വേണ്ടി വന്നത് 28 ശതമാനം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. സിൽവർ ലൈനിന് സമാനമായ പദ്ധതികൾ രാജ്യത്തിൻ്റെ ഇതര ഭാഗങ്ങളിൽ കേന്ദ്രം പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ കേരളത്തോട് മാത്രം വിവേചനം കാട്ടുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
