
കേരള സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് സഹായം അഭ്യർത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കൊച്ചി മെട്രോ പാത നീട്ടൽ നാടിന് സമർപ്പിക്കുന്ന വേദിയിലാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് സഹായം അഭ്യർത്ഥിച്ചത്. കേരളത്തിലെ ഗതാഗതകുരുക്കിന് പരിഹാരം കാണാൻ കേന്ദ്ര സഹായം വേണമെന്നായിരുന്നു ചടങ്ങിന് അധ്യക്ഷത വഹിച്ച മുഖ്യമന്ത്രി വേദിയിൽ ആവശ്യപ്പെട്ടത്. കെ റെയിൽ പേര് എടുത്തുപറയാതെയായിരുന്നു മുഖ്യമന്ത്രിയുടെ സഹായം അഭ്യർഥിക്കൽ.

അതേസമയം കൊച്ചി മെട്രോ വികസനം നാടിന് സമർപ്പിച്ച പ്രധാനമന്ത്രി കേരളത്തിന്‍റെ അടിസ്ഥാന വികസനത്തിലെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞാണ് സംസാരിച്ചത്. കേരളത്തിന്‍റെ അടിസ്ഥാന വികസനത്തിന് ഒരു ലക്ഷം കോടിയുടെ പദ്ധതി നൽകുമെന്ന് നരേന്ദ്രമോദി പ്രഖ്യാപിച്ചു.
കാലം മാറുന്നതിനനുസരിച്ചുള്ള വികസനം എല്ലാ രംഗത്തും ഉണ്ടാകണം. അതിന് വേണ്ടിയുള്ള കേരളത്തിന്‍റെ ശ്രമങ്ങൾക്ക് കേന്ദ്രം സഹായം നൽകും. കോട്ടയം ഇരട്ടപ്പാത വികസനത്തെക്കുറിച്ചും പ്രധാനമന്ത്രി വിവരിച്ചു. ശബരിമല തീർത്ഥാടകർക്ക് ഏറ്റവും ഗുണം ചെയ്യുന്നതാണ് പദ്ധതിയെന്ന് മോദി ചൂണ്ടികാട്ടി.
