
റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് വീട്ടമ്മയിൽ നിന്നും ആറു ലക്ഷത്തിലധികം രൂപ തട്ടിയെടുത്തതായി പരാതി. മലപ്പുറം പരപ്പനങ്ങാടി സ്വദേശിനിയായ വീട്ടമ്മയിൽ നിന്നാണ് പണം തട്ടിയത്. വീട്ടമ്മ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി. മകന് റെയിൽവേയിൽ ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത കൊല്ലം സ്വദേശിയായ ദിൽഷാ മോൻ എന്നയാളാണ് തട്ടിപ്പ് നടത്തിയതെന്ന് വീട്ടമ്മ പറഞ്ഞു.

2019ലായിരുന്നു പല തവണകളായി ആറു ലക്ഷത്തിലധികം രൂപ നൽകിയത്. ജോലി ലഭിക്കില്ലെന്ന് ബോധ്യമായതോടെ പണം തിരികെ ആവശ്യപ്പെട്ടെങ്കിലും 25000 രൂപ മാത്രമാണ് നൽകിയതെന്നും വീട്ടമ്മ പറഞ്ഞു.
ബിരുദം പൂർത്തിയാക്കിയ മകന് റയിൽവെ ജോലി ലഭിക്കുമെന്ന് വിശ്വസിപ്പിച്ചായിരുന്നു വീട്ടമ്മയെ കബളിപ്പിച്ചത്. കരാർ അടിസ്ഥാനത്തിൽ ജോലി ഉറപ്പുനൽകി ആദ്യം 2 ലക്ഷം രൂപ കൈക്കലാക്കി. പിന്നീട് സ്ഥിര നിയമനം ലഭിക്കുമെന്നായിരുന്നു വാഗ്ദാനം.
