
തിരുവനന്തപുരം: സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധി വെട്ടിക്കുറയ്ക്കുവാനുള്ള കേന്ദ്രനടപടികള്‍ ആരോഗ്യ, വിദ്യാഭ്യാസ അടിസ്ഥാന സൗകര്യ മേഖലകളിലെ വികസനത്തെ പരിമിതപ്പെടുത്തുന്നുവെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സാമ്പത്തിക അച്ചടക്കം കൃത്യതയോടെ നടപ്പിലാക്കേണ്ടിവരുമ്പോഴും കേന്ദ്ര സര്‍ക്കാരിന് ബാധകമാക്കാത്ത മാനദണ്ഡങ്ങള്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ബാധകമാക്കരുതെന്നും അദ്ദേഹം നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു.
ഭരണഘടാനാ മൂല്യങ്ങളെ സംരക്ഷിക്കുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബന്ധമാണെന്നും ഗവര്‍ണര്‍ പറഞ്ഞു. ഭരണഘടനയുടെ അടിസ്ഥാന പ്രമാണങ്ങളായ ജനാധിപത്യം, മതനിരപേക്ഷത, ബഹുസ്വര മൂല്യങ്ങള്‍, ഫെഡറലിസം എന്നിവയുടെ സംരക്ഷണം ഉറപ്പുവരുത്തേണ്ടതാണ്.

അതേസമയം നമ്മുടെ ഭരണഘടന യൂണിയനും സംസ്ഥാനങ്ങള്‍ക്കും നിയമ നിര്‍മ്മാണങ്ങള്‍ക്ക് ഇടം നല്‍കിയിട്ടുണ്ട്. സംസ്ഥാനങ്ങളുടെ നിയമനിര്‍മ്മാണ മേഖലകളിലേക്കുള്ള കടന്നുകയറ്റം സഹകരണ ഫെഡറല്‍ സംവിധാനത്തിന് ശുഭകരമല്ല. നിയമനിര്‍മ്മാണ സഭകളിലൂടെയാണ് ജനഹിതം പ്രതിനിധീകരിക്കപ്പെടുന്നത്. നിയമ നിര്‍മ്മാണത്തിൻ്റെ അന്ത:സത്തയും നിയമനിര്‍മ്മാണ സഭകളുടെ ഉദ്ദേശ്യങ്ങളും സംരക്ഷിക്കപ്പെടേണ്ടതുണ്ട്. നിയമനിര്‍മ്മാന സഭയുടെ ഉദ്ദേശ്യം നിയമമായി പ്രാബല്യത്തില്‍ വരണമെന്ന ഭരണഘടനാ മൂല്യം സംരക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും ഗവര്‍ണര്‍ പറഞ്ഞു.
