
സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിൽ കള്ളവോട്ടിനെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. മലബാറിൽ കള്ളവോട്ട് പാരമ്പര്യമുള്ളതിനാൽ കേന്ദ്ര സേനാവിന്യാസം ശക്തമാക്കും. ക്രിമിനൽ കേസുകളുള്ള സ്ഥാനാർഥികളെ മാറ്റി നിർത്താൻ രാഷ്ട്രീയ പാർട്ടികൾ തയ്യാറാകേണ്ടി വരുമെന്നും ടിക്കാറാം മീണ പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണെന്ന് അദ്ദേഹം വിശദീകരിച്ചു.

പ്രശ്‌ന ബാധിത ബൂത്തുകളുടെയടക്കം പട്ടിക തയ്യാറാക്കി. മലബാറിൽ കള്ളവോട്ട് പാരമ്പര്യമുള്ളതിനാൽ കൂടുതൽ കേന്ദ്ര സേനയെ വിന്യസിക്കും. 25 കമ്പനി കേന്ദ്രസേന മറ്റന്നാൾ കേരളത്തിലെത്തും. ക്രിമിനൽ കേസുകളുള്ള സ്ഥാനാർത്ഥികൾ മാധ്യമങ്ങളിൽ പരസ്യം നൽകണം. ഇതോടൊപ്പം ഇവർക്ക് പകരം എന്ത് കൊണ്ട് മറ്റ് സ്ഥാനാർത്ഥികൾ ഇല്ലെന്ന് രാഷ്ട്രീയ പാർട്ടികളോട് കമ്മീഷൻ ഔദ്യോഗികമായി ചോദിക്കും. ഇതിനായി പ്രത്യേക ഫോറം നൽകും.
ചിലയിടങ്ങളിൽ പോളിംഗ് ഏജൻറുമാർ ഇല്ലാത്ത അവസ്ഥയുണ്ട്. കള്ളവോട്ട് തടയാൻ പോളിംഗ് ഏജൻറുമാർക്ക് പൂർണ സംരക്ഷണം നൽകും. എല്ലാ ബൂത്തിലും പോളിംഗ് ഏജൻറുമാർ നിർബന്ധമായും ഉണ്ടാകണം. 15730 അധിക ബൂത്തുകൾ വേണ്ടി വരും. പ്രധാന ബൂത്തുകളുടെ 200 മീറ്റർ പരിധിയിൽ താൽക്കാലിക ബൂത്തുകൾ ക്രമീകരിക്കും. അതേസമയം, ടീക്കാറാം മീണ ആദ്യ കോവിഡ് വാക്‌സിൻ സ്വീകരിച്ചു. തെരഞ്ഞെടുപ്പ് ചുമതലയുള്ള എല്ലാ ഉദ്യോഗസ്ഥർക്കും കോവിഡ് വാക്സിൻ നൽകുമെന്നും അദ്ദേഹം പറഞ്ഞു.
