സോളാര്‍ പീഡനക്കേസ്; തെളിവില്ലെന്ന് സി.ബി.ഐ, ഉമ്മന്‍ ചാണ്ടിയ്ക്കും അബ്‌ദുള്ള കുട്ടിക്കും ക്ളീന്‍ ചിറ്റ്

  • Post category:Kerala / news
  • Reading time:1 min read
You are currently viewing സോളാര്‍ പീഡനക്കേസ്; തെളിവില്ലെന്ന് സി.ബി.ഐ, ഉമ്മന്‍ ചാണ്ടിയ്ക്കും അബ്‌ദുള്ള കുട്ടിക്കും ക്ളീന്‍ ചിറ്റ്

തിരുവനന്തപുരം: സോളാര്‍ പീഡനക്കേസില്‍ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസിൻ്റെ മുതിര്‍ന്ന നേതാവുമായ ഉമ്മന്‍ ചാണ്ടിയ്ക്കും എ.പി അബ്‌ദുള്ള കുട്ടിക്കും ക്ളീന്‍ ചിറ്റ്. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് സി.ബി.ഐ തിരുവനന്തപുരം സി.ജെ.എം കോടതിയില്‍ സമര്‍പ്പിച്ചു. ഉമ്മന്‍ ചാണ്ടിക്കെതിരായ ആരോപണത്തില്‍ തെളിവില്ലെന്നും പരാതിക്കാരിയുടെ മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്നും സി.ബി.ഐയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇതോടെ കേസിലെ എല്ലാ പ്രതികളെയും സി.ബി.ഐ കുറ്റവിമുക്തരാക്കി.

സോളാര്‍ പീഡനക്കേസുമായി ബന്ധപ്പെട്ട് ആറുകേസുകളായിരുന്നു സി.ബി.ഐ രജിസ്റ്റര്‍ ചെയ്തിരുന്നത്. ഉമ്മന്‍ ചാണ്ടി, കെ.സി വേണുഗോപാല്‍, അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍, എ.പി അനില്‍ കുമാര്‍, എ.പി അബ്ദുള്ളക്കുട്ടി എന്നിവര്‍ക്കെതിരെ ആയിരുന്നു കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.

ഇവരില്‍ കെ.സി വേണുഗോപാല്‍, അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍, എ.പി അനില്‍ കുമാര്‍ എന്നിവര്‍ക്ക് സി.ബി.ഐ നേരത്തെ ക്ളീന്‍ ചിറ്റ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് മറ്റ് രണ്ടുപേര്‍ക്ക് ക്ളീന്‍ ചിറ്റ് നല്‍കി സി.ബി.ഐ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.

ഉമ്മന്‍ചാണ്ടി ക്ലിഫ് ഹൗസില്‍ വച്ച്‌ പീഡിപ്പിച്ചു എന്നായിരുന്നു പരാതി. എന്നാല്‍ പരാതിയില്‍ പറഞ്ഞിരിക്കുന്ന ദിവസം ഉമ്മന്‍ചാണ്ടി ക്ലിഫ് ഹൗസില്‍ ഉണ്ടായിരുന്നില്ലെന്ന് സി.ബി.ഐ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. സോളാര്‍ പദ്ധതിയ്ക്ക് സഹായം വാഗ്ദ്ധാനം ചെയ്ത് സാമ്പത്തികമായും ലൈംഗികമായും ചൂഷണം ചെയ്‌തെന്നാണ് പരാതിയില്‍ വ്യക്തമാക്കിയിരുന്നത്.

സോളാര്‍ പീഡനക്കേസില്‍ ആദ്യം രജിസ്റ്റര്‍ ചെയ്ത കേസ് അബ്ദുള്ള കുട്ടിക്ക് എതിരെയായിരുന്നു. അബ്ദുള്ളക്കുട്ടി തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ വച്ച്‌ പീഡിപ്പിച്ചെന്നായിരുന്നു പരാതിയില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ആരോപണത്തില്‍ തെളിവുകളില്ലെന്ന് സി.ബി .ഐ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇതോടെ കേസിലെ ആറുപ്രതികളും കുറ്റവിമുക്തരായി.

0Shares