
കെ.എസ്.ആര്‍.ടി.സി ബസ് വെള്ളക്കെട്ടില്‍ ഇറക്കിയ ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവര്‍ ജയദീപ് സെബാസ്റ്റ്യനെതിരെ കേസെടുത്തു. ബസ് വെള്ളക്കെട്ടിലിറക്കിയതു വഴി 5,33,000 രൂപ കെ.എസ്.ആര്‍.ടി.സിക്ക് നഷ്ടമുണ്ടായതായാണ് പരാതി.

ബസിന് നാശനഷ്ടം ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടും കരുതലോടും കൂടിയാണ് ഡ്രൈവര്‍ വെള്ളക്കെട്ടില്‍ ഇറക്കിയതെന്നും എഫ്.ഐ.ആറില്‍ പറയുന്നു. ഇരാറ്റുപ്പേട്ട പൊലീസാണ് കേസെടുത്തിരിക്കുന്നത്. യാത്രക്കാരുടെ ജീവന്‍ അപകടത്തിലാക്കി എന്നാരോപിച്ച് ജയദീപിനെ നേരത്തെ തന്നെ ഗതാഗത മന്ത്രി ആന്റണി രാജുവിൻ്റെ നിര്‍ദേശ പ്രകാരം സസ്പെന്‍ഡ് ചെയ്തിരുന്നു.
തനിക്കെതിരായ കെ.എസ്.ആര്‍.ടി.സിയുടെ നടപടിയെ പരിഹസിച്ചുകൊണ്ട് ജയദീപ് സാമൂഹിക മാധ്യമങ്ങളിലും പ്രതികരിച്ചിരുന്നു. കൂടാതെ ജയദീപിൻ്റെ ലൈസന്‍സ് റദ്ദാക്കാനുള്ള നടപടികളും ഗതാഗത വകുപ്പ് ആരംഭിച്ചു. ഇതിൻ്റെ ഭാഗമായി ജയദീപിനോട് വിശദീകരണം തേടിയിരിക്കുകയാണ്.
